ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ ശിക്ഷിക്കാൻ ഐ.സി.സിക്ക് കഴിയില്ലെന്ന് മുൻ ഐ.സി.സി ചെയർമാൻ ഇഹ്‌സാൻ മാനി.
സർക്കാർ നിർദ്ദേശപ്രകാരമാണ് പി.സി.ബി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അതിനാൽ ഐ.സി.സിയുടെ അച്ചടക്ക നിയമങ്ങൾ ഇതിൽ ബാധകമല്ലെന്നും അദ്ദേഹം വാദിച്ചു. സ്‌പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് മാനി തന്റെ നിലപാട് വ്യക്തമാക്കിയത്.
2025ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചത് സ്വന്തം സർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യക്കെതിരെ നടപടിയെടുക്കാത്ത ഐ.സി.സിക്ക് ഇപ്പോൾ പാകിസ്ഥാനെതിരെയും നടപടിയെടുക്കാൻ കഴിയില്ല. ഇത്തരമൊരു ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് മാനി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ഐ.സി.സി വെറുമൊരു കാഴ്ചക്കാരനായി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് ഐ.സി.സി തന്നെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ കളിക്കുകയും ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ആഗോള കായിക മാമാങ്കത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഐ.സി.സി നേരത്തെ അറിയിച്ചിരുന്നു. ''ഈ തീരുമാനം പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആരാധകർക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കും ഗുണകരമല്ല. ഈ നീക്കം പാകിസ്ഥാൻ ക്രിക്കറ്റിന് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.'' ഐ.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി.
15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത്. ഒരു ടീമിന് 'വാക്കോവർ' ലഭിക്കണമെങ്കിൽ എതിർ ടീം മൈതാനത്ത് ഹാജരാകണം. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടോസിനായി മൈതാനത്ത് എത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ പാക് നായകൻ സൽമാൻ അലി അഗ എത്തിയില്ലെങ്കിൽ മാച്ച് റഫറി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ സുപ്രധാനമായ രണ്ട് പോയിന്റുകൾ ലഭിക്കും.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. സംപ്രേക്ഷണാവകാശമുള്ള ചാനലുകൾക്ക് ഈ ബഹിഷ്‌കരണം വഴി ഏകദേശം 250 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
