ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ അതികായൻ കെ ഭാഗ്യരാജ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
73 വയസായിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ കൃഷ്ണസ്വാമി ഭാഗ്യരാജായി ജനിച്ച അദ്ദേഹം, പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായാണ് സിനിമാ ജീവിതം ആരംഭിച്ചത്. തുടർന്ന് എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയുടെ ഗതി തന്നെ മാറ്റിയ മികച്ച സംവിധായകനായും നടനായും അദ്ദേഹം വളർന്നു.
തന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 75-ൽ അധികം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 'മുന്താണെ മുടിച്ച്', 'അന്ത ഏഴു നാട്കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്' തുടങ്ങിയ ചിത്രങ്ങൾ തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളായി ഇന്നും ഓർമ്മിക്കപ്പെടുന്നു.
തമിഴിന് പുറമെ ബോളിവുഡിലും അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ ഇരട്ട വേഷത്തിൽ തകർത്തഭിനയിച്ച 'ആഖരി രാസ്ത' (1986) എന്ന സൂപ്പർഹിറ്റ് പ്രതികാര ചിത്രം സംവിധാനം ചെയ്തത് ഭാഗ്യരാജായിരുന്നു. അടുത്തിടെ വരെ പൊതുവേദികളിൽ സജീവമായിരുന്ന അദ്ദേഹം, ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വെച്ച് നടന്ന നടി ഖുശ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
