പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ റെമോ ഫെർണാണ്ടസ് തത്സമയ (live) സംഗീത പരിപാടികളിൽ നിന്ന് വിരമിക്കുന്നു. ലണ്ടനിൽ നടന്ന ഒരു ഗോവൻ സാംസ്കാരിക കൂട്ടായ്മയിലാണ് പത്മശ്രീ പുരസ്കാര ജേതാവായ ഈ മുതിർന്ന കലാകാരൻ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. കസേരയിലിരുന്ന് പാടുന്നത് തന്റെ രീതിക്ക് ചേർന്നതല്ലെന്നും പഴയതുപോലെ കൈവിരലുകളും ശബ്ദവും വഴങ്ങുന്നില്ലെന്നും അദ്ദേഹം ആരാധകരോട് പതറിയ ശബ്ദത്തോടെ തുറന്നുപറഞ്ഞു.
തന്റെ വിരമിക്കലിലേക്ക് നയിച്ച ദയനീയമായ ആരോഗ്യസ്ഥിതികളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. മൂന്നാം കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ തനിക്ക് നേരിയ തോതിൽ പക്ഷാഘാതം സംഭവിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് കൈവിരലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇതോടെ പ്രിയപ്പെട്ട ഉപകരണങ്ങളായ ഗിത്താറും പുല്ലാങ്കുഴലും മുൻപത്തെപ്പോലെ വായിക്കാൻ സാധിക്കാത്ത അവസ്ഥയിലായി.
പ്രതിസന്ധികൾ അതിൽ തീർന്നില്ല, തൊട്ടുപിന്നാലെ കടുത്ത തലകറക്കം അനുഭവപ്പെടുകയും വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തോട് നിന്ന് പാടരുതെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആരാധകരോട് വിടപറയാൻ നിർബന്ധമായും വേദിയിലെത്തണമെന്ന് അദ്ദേഹം ഉറപ്പിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് തന്റെ പ്രശസ്തമായ ഗാനങ്ങൾ ഒരു മണിക്കൂറോളം പാടിയാണ് അദ്ദേഹം വേദി വിട്ടത്.
എൺപത്തിഏഴിൽ പുറത്തിറങ്ങിയ 'ജൽവ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് റെമോ സിനിമാ സംഗീതത്തിലേക്ക് എത്തിയത്. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ 'ബോംബെ' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം ആലപിച്ചതോടെ അദ്ദേഹം വീടുകളിൽ തരംഗമായി മാറി. ബോളിവുഡ് ഹിറ്റ് ഗാനങ്ങൾക്ക് പുറമെ, സ്വന്തമായി വരികളെഴുതി ഈണം നൽകിയ നിരവധി സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെ ഭാരതീയ സുഗമ സംഗീത രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് റെമോ ഫെർണാണ്ടസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
