ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെച്ചൊല്ലിയ വിവാദങ്ങൾക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ പുതിയ ആരോപണം. യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവേഫ ജീവനക്കാരിക്ക് ആറക്ക തുക നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി ടെലിഗ്രാഫാണ് ആരോപണം റിപ്പോർട്ട് ചെയ്തത്.
ഇൻഫാന്റിനോയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുവേഫയിലെ ജീവനക്കാരിക്ക് സ്ഥാപനത്തിൽ നിന്ന് വൻതുക ലഭിച്ചെന്നാണ് റിപ്പോർട്ടിലെ ആരോപണം. യുവേഫ വിട്ടതിന് പിന്നാലെ ഒരു പ്രാദേശിക ബിസിനസ് സ്‌കൂളിൽ എംബിഎ പഠിക്കുന്നതിനുള്ള ഫീസും ഇവർക്ക് യുവേഫ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 2000 മുതൽ 2016 വരെയാണ് ഇൻഫാന്റിനോ യുവേഫയിൽ പ്രവർത്തിച്ചത്. ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിലെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ ഇൻഫാന്റിനോയും യുവേഫയും നിഷേധിച്ചു. ജീവനക്കാർ സ്ഥാപനം വിടുമ്പോൾ നൽകുന്ന സാധാരണ 'ഡിപ്പാർച്ചർ പേയ്‌മെന്റ് ' മാത്രമാണ് നൽകിയതെന്നാണ് യുവേഫയുടെ വിശദീകരണം. അന്നത്തെ ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് തുക അനുവദിച്ചതെന്നും യുവേഫ വക്താവ് വ്യക്തമാക്കി. 2016ന് ശേഷം ഇത്തരം പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫാന്റിനോയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് യുവേഫയിലോ ഫിഫയിലോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി. ആരോപണങ്ങൾ അപകീർത്തികരമാണെന്നും ഫിഫ വക്താവ് പ്രതികരിച്ചു. അതേസമയം, ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് ഇൻഫാന്റിനോക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. ഇതോടെ ഫിഫ അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
