റാഞ്ചി: ഝാര്‍ഖണ്ഡില്‍ വിവിധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ക്രമക്കേട് നടന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ റാഞ്ചിയില്‍ തെരുവിലിറങ്ങിയത്.
സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനിടെ രാവിലെ 10.30 ഓടെ പഴയ നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ദേശീയ പതാകകളും പ്ലക്കാര്‍ഡുകളും കൈകളിലേന്തിയ പ്രതിഷേധക്കാര്‍ പുതിയ നിയമസഭാ സമുച്ചയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും തുടര്‍ന്ന് ശക്തമായ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സുരക്ഷാസേന തീര്‍ത്ത ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ത്ത പ്രതിഷേധക്കാര്‍ ജഗന്നാഥപൂര്‍ ക്ഷേത്രത്തിന് സമീപമുള്ള അവസാന ബാരിക്കേഡും മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
പൊലീസ് ജലപീരങ്കി പ്രയോഗിച്ച ഘട്ടത്തിലും ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചും നൃത്തം ചെയ്തും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് നിയമസഭാ മന്ദിരത്തിന് 200 മീറ്റര്‍ മാത്രം അകലേക്ക് പ്രതിഷേധക്കാര്‍ മുന്നേറിയതോടെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വ്യാപകമായി ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസിന്റെ ക്രൂരമായ മര്‍ദനത്തില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവ നടത്തിയ പരീക്ഷകളിലെ സുതാര്യതയില്ലായ്മയ്ക്കും ക്രമക്കേടുകള്‍ക്കുമെതിരെ ജെ.പി.എസ്.സി - ജെ.എസ്.എസ്.സി റിഫോംസ് മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയിലേറെയായി സമരം തുടരുകയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ 51-ാം ജന്മദിനത്തില്‍ നടന്ന ഈ മാര്‍ച്ച്, ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭമായി മാറി. കഴിഞ്ഞ ഒമ്പത് ദിവസമായി വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന ജെ.എല്‍.കെ.എം. നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആംബുലന്‍സിലാണ് പ്രതിഷേധ സ്ഥലത്ത് എത്തിയത്.
സ്‌ട്രെച്ചറില്‍ കിടന്നുകൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന അദ്ദേഹം, ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയ ഏജന്‍സികള്‍ നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കുക, ഭാവി പരീക്ഷകളില്‍ സുതാര്യത ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലിനെയോ സി.ബി.ഐയെയോ ചുമതലപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
