ന്യൂഡെല്‍ഹി: ഖാലിസ്ഥാന്‍ രാഷ്ട്രം സ്വപ്‌നം കാണുന്നത് കുറ്റകരമല്ലെന്നും അതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും വിഘടനവാദി നേതാവായി അമൃത്പാല്‍ സിംഗ്. ലോക്സഭയില്‍ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേ ദിവസമാണ് അമൃത്പാല്‍ സിംഗ് ഖാലിസ്ഥാന്‍ രാഷ്ട്രവാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. മകന്‍ ഖാലിസ്ഥാനി അനുഭാവിയല്ലെന്നും അവനെ വിട്ടയക്കണമെന്നുമുള്ള തന്റെ അമ്മയുടെ പ്രസ്താവനയെ അമൃത്പാല്‍ സിംഗ് തള്ളി.
'ഇന്നലെ അമ്മ പറഞ്ഞ മൊഴി അറിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു.അമ്മ മനപ്പൂര്‍വ്വം പറഞ്ഞതല്ല ഈ പ്രസ്താവനയെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാലും എന്റെ കുടുംബത്തില്‍ നിന്നോ എന്നെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയില്‍ നിന്നോ അങ്ങനെയൊരു പ്രസ്താവന വരരുത്,' അമൃത്പാല്‍ പറഞ്ഞു.
'ഒരു ഖല്‍സ രാജ്യം സ്വപ്നം കാണുന്നത് ഒരു കുറ്റമല്ല. അത് അഭിമാനത്തിന്റെ കാര്യമാണ്. ദശലക്ഷക്കണക്കിന് സിഖുകാര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച പാതയില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല,' വിഘടനവാദി നേതാവ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച അമൃത്പാല്‍ സിങ്ങും 'എന്‍ജിനീയര്‍ റഷീദ്' എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്‍ റഷീദും ലോക്സഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ നിന്നും ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നും യഥാക്രമം പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി സിംഗിനെയും റാഷിദിനെയും തല്‍ക്കാലത്തക്ക് ജയില്‍ മോചിതരാക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് അമൃത്പാല്‍ സിംഗ് അസമിലെ ദിബ്രുഗഢ് ജയിലിലായിരുന്നു. അസമില്‍ നിന്ന് ഡെല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് ജൂലൈ 5 മുതല്‍ അദ്ദേഹത്തിന് നാല് ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ചു. കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ മാതൃകയില്‍ പ്രവര്‍ത്തനം നടത്തിയ അമൃത്പാല്‍ സിംഗ്, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23 ന് മോഗയിലെ റോഡ് ഗ്രാമത്തില്‍ വെച്ചാണ് അറസ്റ്റിലായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്