ചണ്ഡീഗഢ്: മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് തന്റെ മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ പണമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഗാന്ധി ആരോപിച്ചു. ഹരിയാനയിലെ ബഹാദുര്‍ഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.
'അംബാനി തന്റെ മകന്റെ വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ? അത് ആരുടെ പണമാണ്? ഇത് നിങ്ങളുടെ പണമാണ്. നിങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കണമെങ്കില്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണമില്ല. നിങ്ങളുടെ മക്കളുടെ വിവാഹത്തിന് നിങ്ങള്‍ക്ക് ബാങ്ക് വായ്പയെടുക്കണം,' രാഹുല്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഇന്ത്യയിലെ 25 പേര്‍ക്ക് അവരുടെ മക്കളുടെ വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാന്‍ കഴിയുന്ന ഒരു സംവിധാനം നരേന്ദ്ര മോദി വികസിപ്പിച്ചെടുത്തെന്നും ഇത് ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം എടുക്കുമ്പോള്‍ ഈ 25 പേരുടെ പോക്കറ്റിലേക്ക് പണം പോകുന്നു എന്നതാണ് സത്യം,'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വിരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റും ജൂലൈയില്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് വിവാഹിതരായത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരും ഇന്ത്യ കണ്ട ഏറ്റവും ആഢംബര വിവാഹ ചടങ്ങിനെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്