ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. രാജ്യതലസ്ഥാനമായ ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴയെ തുടർന്ന് ഗതാഗതവും ദൈനംദിന ജീവിതവും താറുമാറായി.
ദില്ലി–ജയ്‌പൂർ ദേശീയപാതയിൽ ഗുഡ്ഗാവിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചു. ഇതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടും ഗതാഗത തടസ്സവും കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ താൽക്കാലികമായി വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു.
തീവ്രമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 13 വരെ ഈ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും മലയോര മേഖലകളിലും കഴിയുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ഉത്തരേന്ത്യയിൽ മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
