കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്ററെന്ന് അവകാശപ്പെടുന്നയാൾ ഉൾപ്പെട്ട കാസർകോട്ടെ എംഡിഎംഎ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതോടെയാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ബെംഗളൂരുവിലേക്ക് പണം അയച്ചതായും രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വിവരം.
കേസിലെ പ്രതികളായ മുഹമ്മദ് ഹുസൈൻ, സൈനുൽ ആബിദ്, അബ്ദുൾ സലാം എന്നിവരുടെ അക്കൗണ്ടുകളിൽ നിന്ന് ബെംഗളൂരുവിലുള്ള റിയ എന്ന യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ലഹരിക്കടത്തിന് പ്രതികളെ സഹായിച്ചിരുന്നത് റിയയാണെന്നാണ് പൊലീസിന്റെ സംശയം. നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങുമ്പോൾ റിയ പ്രതികൾക്കൊപ്പമുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നൈജീരിയൻ സംഘവുമായി സൈനുൽ ആബിദ് നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇടനിലക്കാരുടെ സഹായമില്ലാതെയാണ് ലഹരി ഇടപാട് നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.
ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസ് മാർഗമാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ലഹരിക്കടത്തിന്റെ ഉറവിടവും പണം കൈമാറിയ രീതിയും കണ്ടെത്തുന്നതിനായി പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചുവരികയാണ്.
പ്രതികളുടെ വിദേശയാത്രകളും അന്വേഷണ പരിധിയിലുണ്ട്. അബ്ദുൾ സലാം ഒരു വർഷത്തിനിടെ നിരവധി വിദേശയാത്രകൾ നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. തായ്‌ലൻഡ്, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടതാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വിദേശത്ത് ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളിലും അബ്ദുൾ സലാമിന് പങ്കുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നു. അബ്ദുൾ സലാം നേരത്തെ അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്നയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മറ്റൊരു പ്രതിയായ സൈനുൽ ആബിദിനെതിരായ മുൻ കേസുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. സൈബർ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിവരം. സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിദേശയാത്രകളും കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
