ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ കൈകാര്യം ചെയ്യുന്ന കരാറുകാരിൽ നിന്ന് ചില മന്ത്രിമാർ 2 മുതൽ 4 ശതമാനം വരെ കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്നും ഇതിന് തെളിവായ ഓഡിയോ റെക്കോർഡുകൾ തന്റെ കൈവശമുണ്ടെന്നും അണ്ണാമലൈ അവകാശപ്പെട്ടു.
ഞായറാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ആരോപണത്തിൽ അന്വേഷണം നടത്തി മന്ത്രിമാർക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി വിജയിയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനെന്ന പേരിലാണ് ചില മന്ത്രിമാർ കരാറുകാരോട് കമ്മീഷൻ ആവശ്യപ്പെടുന്നതെന്നാണ് അണ്ണാമലൈയുടെ ആരോപണം. മന്ത്രിമാരും കരാറുകാരും തമ്മിലുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. എന്നാൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ശക്തമാക്കിയില്ലെങ്കിൽ ഭരണസംവിധാനം താളംതെറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം വിലയിരുത്താൻ വാരാന്ത്യങ്ങളിൽ അവലോകന യോഗങ്ങൾ നടത്തണമെന്നും അണ്ണാമലൈ നിർദേശിച്ചു.
ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തിലും കരൂരിലെ പൊതുയോഗത്തിലും അഴിമതി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകാൻ പാടില്ലെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ അണ്ണാമലൈയുടെ ആരോപണം ഉയർന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
