റിയാദ്: സ്വകാര്യ മേഖലയിലെ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. പ്രൊജക്ട് മാനേജ്‌മെന്റ് പ്രഫഷനുകളില്‍ എഴുപത് ശതമാനം സൗദിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. നഗരസഭാ-ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പുതിയ പരിഷ്‌കാരം 2027 ഫെബ്രുവരി 14 മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും.
ഉയര്‍ന്ന പ്രഫഷനല്‍ പദവികളില്‍ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഈ സുപ്രധാന നീക്കം നടത്തുന്നത്. പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയില്‍ മൂന്നോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പുതിയ ഉത്തരവ് ബാധകമായിരിക്കും. പ്രൊജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍, പ്രൊജക്ട് മാനേജ്‌മെന്റ് എന്‍ജിനീയര്‍, പ്രൊജക്ട് മാനേജ്‌മെന്റ് സ്പെഷലിസ്റ്റ് തുടങ്ങിയ സുപ്രധാന തസ്തികകളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക. ഉയര്‍ന്ന ശമ്പളവും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവുമുള്ള ഇത്തരം പദവികളില്‍ മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രവാസികള്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് പദവികള്‍ നഷ്ടമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സാധാരണ തസ്തികകള്‍ക്ക് പുറമെ, പ്രൊഫഷണല്‍ വിഭാഗങ്ങളിലും സ്വദേശിവല്‍ക്കരണം കടുപ്പിക്കുന്നത് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ദ്ധരായ മലയാളി പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
