ബ്രസ്സല്‍സ്: അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടയില്‍ 18 വയസ്സുകാരനായ വിദ്യാര്‍ത്ഥിക്കും സംഘത്തിനും ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ്വ സ്വര്‍ണ്ണനിധി. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. മണ്ണുമാന്തി കുഴിയെടുക്കുന്നതിനിടയില്‍ കോബ് എന്ന വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് 9 ദശലക്ഷം യൂറോ (ഏകദേശം 85.90 കോടി ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്.
ബെല്‍ജിയന്‍ ന്യൂസ് നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ദ ഗാര്‍ഡിയനാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സാധാരണപോലെ ജോലി ചെയ്യുന്നതിനിടയില്‍ ആദ്യം ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്ന് കോബും സംഘവും ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് ആ ഭാഗം കൂടുതല്‍ പരിശോധിക്കുകയും കുഴിച്ചുനോക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ്ണ കഷണങ്ങളും നമ്പറുകള്‍ രേഖപ്പെടുത്തിയ ബുള്ളിയന്‍ ബാറുകളും അടങ്ങിയ വലിയൊരു ശേഖരം തന്നെ കണ്ണില്‍പെടുന്നത്. ഒരു പഴയ കെട്ടിടത്തിന് താഴെ ഇഷ്ടിക ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ച അറയ്ക്കുള്ളില്‍ സൂക്ഷിച്ച ബാഗിലായിരുന്നു ഈ സ്വര്‍ണ്ണശേഖരം മുഴുവന്‍ ഉണ്ടായിരുന്നത്.
ആരോ മനപൂര്‍വം ഒളിപ്പിച്ചു വെച്ച നിലയിലാണ് ഇത് കാണപ്പെട്ടതെന്ന് നിര്‍മ്മാണ തൊഴിലാളികള്‍ വ്യക്തമാക്കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രമുഖ ബ്രൂവറി ഉടമയായിരുന്ന തിയോഫിലസ് വാന്‍ ആഷെയ്ക്കായി നിര്‍മ്മിച്ച വില്ലയ്ക്ക് അടിയിലാണ് നിലവില്‍ ഈ നിധിശേഖരം കണ്ടെത്തിയിരിക്കുന്നത്. സംഭവമറിഞ്ഞ് പ്രദേശത്തെത്തിയ പോലീസ് സ്വര്‍ണ്ണം ബ്രസ്സല്‍സിലെ അതീവ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് പ്രാദേശിക അധികാരികള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള മോഷണമുതലോ അതോ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനമോ അല്ലെന്ന് തെളിയിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
