തിരുവനന്തപുരം: വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ച ശരത് ചന്ദ്രനെ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.
ശരത് ചന്ദ്രന് പകരം മറ്റൊരു പേര് നിർദ്ദേശിക്കേണ്ടതില്ലെന്ന നിലപാടിലാണ് മന്ത്രി ബിന്ദു കൃഷ്ണ. ഇതിനുപുറമേ ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ നിയമനങ്ങളിലെ തർക്കങ്ങളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
മേയ് 18-നാണ് മുഖ്യമന്ത്രിയോടൊപ്പം ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന് ഇ-ഓഫീസ് വഴിയും നേരിട്ടും മുഖ്യമന്ത്രിയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകിയതിനെ തുടർന്ന് വിഷയം വീണ്ടും ഉന്നയിക്കുകയായിരുന്നു.
മുമ്പ് കെ. സി. വേണുഗോപാൽ എം.എൽ.എയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പി.എയായും മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ച വ്യക്തിയാണ് ശരത് ചന്ദ്രൻ. കെ. സി. വേണുഗോപാലിനും താല്പര്യമുള്ളയാളെ നിയമിക്കാൻ മൂന്ന് മാസമായിട്ടും മുഖ്യമന്ത്രി അനുമതി നൽകാത്തതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധത്തിലാണ്.
പാർട്ടിയിലും ഭരണത്തിലും ഏകോപനം കൊണ്ടുവരാനുള്ള ഏകോപന സമിതി രൂപീകരണവും കെ.പി.സി.സി. പ്രസിഡന്റ് മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളും വഴിമുട്ടി നിൽക്കുകയാണ്. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വീതംവെപ്പും അനിശ്ചിതത്വത്തിലായതോടെ ഘടകകക്ഷി നേതാക്കൾക്കിടയിലും കടുത്ത അമർഷമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
