കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള പോസ്റ്റിന് മറുപടി നല്‍കുന്നതിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും കുറിച്ച് കുറ്റകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പൂനെയിലെ നിയമവിദ്യാര്‍ത്ഥിയായ ശര്‍മ്മിഷ്ഠ പനോലിയെ കൊല്‍ക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരു മതത്തെ ലക്ഷ്യം വച്ചുള്ള നിന്ദ്യമായ പരാമര്‍ശങ്ങള്‍ പനോലി ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തതായി കൊല്‍ക്കത്ത പോലീസ് ആരോപിച്ചു.
ശര്‍മിഷ്ഠയുടെ വീഡിയോ ക്ലിപ്പ് വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശര്‍മിഷ്ഠയെ വധിക്കുമെന്നും മാനഭംഗം ചെയ്യുമെന്നുമുള്ള ഭീഷണിയും ചിലര്‍ മുഴക്കി. പിന്നാലെ കൊല്‍ക്കത്തയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ശര്‍മിഷ്ഠക്കെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിന് ശേഷം പനോളിയെ ശനിയാഴ്ച കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയില്‍ ഹാജരാക്കി.
'ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ശര്‍മ്മിഷ്ഠ പനോലി ചെയ്ത ഇന്‍സ്റ്റാഗ്രാം വീഡിയോയുമായി ബന്ധപ്പെട്ടതാണ് കേസ്,' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൈബര്‍ ആക്രമണത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവില്‍ പോയിരുന്നു. ഇതിനാല്‍ വക്കീല്‍ നോട്ടീസ് നല്‍കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഗുരുഗ്രാമില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിവാദത്തെത്തുടര്‍ന്ന്, പനോലി സോഷ്യല്‍ മീഡിയയില്‍ നിരുപാധികം മാപ്പ് പറയുകയും വീഡിയോകളും പോസ്റ്റുകളും ഡീലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്