ചണ്ഡീഗഢ്: പഞ്ചാബില്‍ കൊല്ലപ്പെട്ട ഇന്‍ഫ്‌ളുവന്‍സറായ യുവതിയുടെ ശരീരത്തില്‍ അസാധാരണ മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ 'കമല്‍ കൗര്‍ ഭാഭി' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചന്‍ കുമാരി (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഉപദ്രവിച്ചതിന്റേതായ പാടുകളും മുറിവുകളും ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്.
ഈ മാസം 11-ാം തീയതി ഭട്ടിന്‍ഡയിലെ അദേഷ് യുണിവേഴ്സിറ്റിക്കരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിലാണ് കഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാനപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്റോണ്‍ സംഭവത്തിന് പിന്നാലെ യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂണ്‍ 12 ന് ഭട്ടിന്‍ഡയിലെ സിവില്‍ ഹോസ്പിറ്റലിലാണ് യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് കഞ്ചന്‍ കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രധാനവിവരം. യുവതിയുടെ തുടകളിലും സ്വകാര്യഭാഗങ്ങളിലും അസാധാരണമായ പാടുകളും മുറിവുകളും ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കഞ്ചന്‍ പീഡനത്തിന് ഇരയായിരുന്നോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ ശ്രവങ്ങളും ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇതിന്റെ ഫലംകൂടി വന്നശേഷമേ, കൊലചെയ്യപ്പെടുന്നതിന് മുമ്പ് കഞ്ചന്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതവരുകയുള്ളു.
തീവ്രസ്വഭാവമുള്ള ഒരു സിഖ് സംഘടനയുടെ നേതാവാണ് നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്റോണ്‍. പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഭട്ടിന്‍ഡയിലെ ഒരു കാര്‍ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമാകണം എന്ന ആവശ്യവുമായി അമൃത്പാല്‍ ജൂണ്‍ ആദ്യവാരം കഞ്ചനെ സമീപിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലുധിയാനയിലെ തന്റെ വീട്ടില്‍ നിന്നും ജൂണ്‍ ഒമ്പതാം തീയതി കഞ്ചന്‍ പുറപ്പെട്ടു. ഇതിനുശേഷം കഞ്ചനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.
കൊലപാതകത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അമൃത്പാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മോശമായ വസ്ത്രധാരണം നടത്തിക്കൊണ്ട് സദാചാര വിരുദ്ധ വീഡിയോകള്‍ പങ്കുവെച്ചിരുന്നത് കൊണ്ടാണ് കഞ്ചനെ കൊലപ്പെടുത്തിയത് എന്നായിരുന്നു വീഡിയോയില്‍ അമൃത്പാല്‍ പറഞ്ഞത്. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കും എന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്