ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂരിനിടെ പാക് അതിര്‍ത്തി പോസ്റ്റുകളില്‍ ഇന്ത്യ നടത്തിയ പ്രഹരത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ പലായനം ചെയ്യുന്ന വീഡിയോ ബിഎസ്എഫ് പുറത്തുവിട്ടു. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മെയ് 8 നും 10 നും ഇടയിലുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗമായിരുന്നു ആക്രമണങ്ങള്‍.
മെയ് എട്ടിന് രാത്രി സിയാല്‍കോട്ടിന് സമീപം 40-50 ഭീകരരുടെ സംഘം നുഴഞ്ഞുകയറാന്‍ സജ്ജമായതായി തിരിച്ചറിഞ്ഞെന്ന് ഡിഐജി ഇന്ദ്രേശ്വര്‍ പറഞ്ഞു. 'അവരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താന്‍ ഞങ്ങള്‍ സാംബ മേഖലയില്‍ മുന്‍കൂര്‍ ആക്രമണം നടത്തി,' അദ്ദേഹം പറഞ്ഞു. ഇതോടെ ഭീകരരും സൈനികരും ക്യാംപ് വിട്ട് പലായനം ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പാകിസ്ഥാന്‍ ആര്‍മി പോസ്റ്റുകള്‍ക്കും കാര്യമായ നാശം വരുത്തിയതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
76 പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകളിലും 42 ഫോര്‍വേഡ് ഡിഫന്‍സ് ലൊക്കേഷനുകളിലും (എഫ്ഡിഎല്‍) ആക്രമണം നടത്തിയതായും ഓപ്പറേഷന്‍ സിന്ദൂരിനിടെ മൂന്ന് തീവ്രവാദ ലോഞ്ച് പാഡുകള്‍ തകര്‍ത്തതായും ബിഎസ്എഫ് വെളിപ്പെടുത്തി. ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും മറുപടിയായിട്ടായിരുന്നു ആക്രമണം.
'ഞങ്ങളുടെ 60 അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളിലും 49 ഫോര്‍വേഡ് ഡിഫന്‍സ് ലൊക്കേഷനുകളിലും പാകിസ്ഥാന്‍ വെടിയുതിര്‍ത്തു. പ്രതികരണമായി, ഞങ്ങള്‍ അവരുടെ 76 പോസ്റ്റുകള്‍ക്കും 42 എഫ്ഡിഎലുകള്‍ക്കും നേരെ വെടിയുതിര്‍ത്തു,' ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) ചിറ്റര്‍പോള്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്ഥാനുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ എടുത്തുവരികയാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി. സുന്ദര്‍ബനിയില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ നടത്തിയിരുന്ന വലിയ ഭീകരക്യാംപ് തകര്‍ക്കപ്പെട്ടു. ചിക്കന്‍ നെക്ക് പ്രദേശത്തിന് എതിര്‍വശത്തുള്ള ലഷ്‌കര്‍-ഇ-തോയ്ബ ഭീകരക്യാംപും തകര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്