15 കാരനും 20 കാരിക്കും വാര്‍ധക്യ പെന്‍ഷന്‍! മാസങ്ങളായി വ്യാജപെന്‍ഷന്‍ ലഭിച്ചത് 16,000 പേര്‍ക്ക്; ബിഹാറില്‍ വന്‍തട്ടിപ്പ്

JUNE 17, 2025, 10:45 AM

പട്ന: ബിഹാറില്‍ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയില്‍ വന്‍തട്ടിപ്പ്. ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനി ശിവാനി ദേവി 2000 ജനുവരി ഒന്നിനാണ് ജനിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ രേഖകളില്‍ അവര്‍ 1959 ഫെബ്രുവരി 15-ന് ജനിച്ച ഒരു മുതിര്‍ന്ന പൗരയാണ്. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള 'വൃദ്ധാ' പെന്‍ഷനും ലഭിക്കുന്നു. അത്തരത്തിലുള്ള ഒരു വ്യാജ പെന്‍ഷന്‍കാരനായിരുന്നു അജയ് കുമാര്‍. അദ്ദേഹവും മുസാഫര്‍പുരുകാരനാണ്. 2010 ജനുവരി ഒന്നിനാണ് ജനിച്ചതെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ 1955-ല്‍ ജനിച്ചതായി കാണിച്ചതിനാല്‍ അജയും 'വൃദ്ധാ' പെന്‍ഷന്‍ കൈപ്പറ്റുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ '70 വയസ്സുകാരന്‍' സര്‍ക്കാരിനെ കബളിപ്പിച്ച 15 വയസ്സുള്ള കുട്ടിയായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ അനര്‍ഹര്‍ക്ക് നല്‍കി സര്‍ക്കാര്‍ തലത്തില്‍ വലിയ തട്ടിപ്പാണ് ബിഹാറില്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്നതിന്റെ ഭാഗമായി ഉപയോക്താക്കളുടെ വിരലടയാളവുമായി ആധാര്‍ കാര്‍ഡ് ഒത്തുനോക്കിയപ്പോഴാണ് പെന്‍ഷനിലെ കള്ളക്കളി പുറത്തായത്. ഇത്തരത്തില്‍ 16,000 പേര്‍ക്കാണ് മാസങ്ങളായി വ്യാജപെന്‍ഷന്‍ നല്‍കിക്കൊണ്ടിരുന്നത്.

സംഭവം പുറത്തായതോടെ പെന്‍ഷന്‍ നല്‍കുന്നത് ഉടന്‍ നിര്‍ത്തിവെക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വ്യാജപെന്‍ഷന്‍ സംഘടിപ്പിച്ചു കൊടുക്കുന്ന വന്‍ റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് അധികൃതര്‍.

മിക്ക കേസുകളിലും തട്ടിപ്പിന്റെ രീതി സമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മിക്ക തട്ടിപ്പുകാരും ജനുവരി ഒന്നിനാണ് 'ജനിച്ചത്'. വര്‍ഷങ്ങള്‍ വ്യത്യസ്തമാണെങ്കിലും. ഉദാഹരണത്തിന്, ധന്‍വന്തി ദേവിയുടെ കാര്യത്തില്‍ ഔദ്യോഗികമായി, അവര്‍ 1947-ല്‍ ജനിച്ചതായും വര്‍ഷങ്ങളായി വൃദ്ധാ പെന്‍ഷന്‍ കൈപ്പറ്റുന്നതായും രേഖപ്പെടുത്തിയിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍, അവരുടെ ആധാര്‍ വെളിപ്പെടുത്തിയത് അവര്‍ 1972 ജനുവരി ഒന്നിനാണ് ജനിച്ചതെന്നാണ്. ഇത് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് 53 വയസ്സാണെന്ന് വ്യക്തമാക്കുന്നു.

''എല്ലാ ഗുണഭോക്താക്കളുടെയും നേരിട്ടുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന് സമയമെടുത്തേക്കാം, എന്നാല്‍ ഈ അന്വേഷണം വ്യാജ പെന്‍ഷന്‍കാരുടെ കൃത്യമായ എണ്ണം തിരിച്ചറിയാന്‍ സഹായിക്കും,'' സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam