ലോകത്ത് നിരവധി ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്വിസ് കമ്പനിയായ നെസ്‌ലെ വൻ വിവാദത്തിൽ പെട്ടിരിക്കുകയാണ്. നെസ്‌ലെയുടെ ഏറ്റവും പ്രധാനപ്പെട്ട ബേബി ഫുഡ് ഉൽപ്പന്നമായ സെറിലാക്കില്‍ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ ഇന്ത്യയിൽ പഞ്ചസാര ചേർക്കുന്നതായി സ്വിസ് ഏജൻസിയായ പബ്ലിക് ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൈക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാലിലും സെറിലാക്ക് പോലുള്ള ഉല്‍പ്പന്നങ്ങളിലും അമിതമായി പഞ്ചസാരയും തേനും ചേർക്കുന്നത്. ഇത്തരത്തില്‍ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടിയും മാരകമായ രോഗങ്ങളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിദഗ്ദർ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
ആറുമാസത്തിനു ശേഷം കുഞ്ഞുങ്ങൾക്ക് മുലപ്പാലിനു പകരമായി സെറലാക്ക് ഡോക്ടർമാർ പോലും ശുപാർശ ചെയ്തിട്ടുണ്ട്. മിക്ക കുട്ടികളും അൽപ്പം കട്ടിയുള്ള ഭക്ഷണമായി കഴിക്കാൻ തുടങ്ങുന്ന ആദ്യത്തെ ഭക്ഷണമാണ് സെറിലാക്ക്. സെറിലാക്കിലെ പഞ്ചസാരയാണ് വില്ലനെന്ന് കണ്ടെത്തുന്ന പശ്ചാത്തലത്തിൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം...
അമിതമായ പഞ്ചസാര ഉപഭോഗത്തിൻ്റെ ദോഷങ്ങൾ
കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ അമിതമായ പഞ്ചസാരയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. "കുഞ്ഞുങ്ങൾക്ക് വളരെ ചെറുപ്രായത്തിൽ തന്നെ മധുരമുള്ള ഭക്ഷണങ്ങൾ നൽകുന്നത് അവരുടെ വളർച്ചയുടെ പാതയെ ബാധിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ഭക്ഷണശീലങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്," കൺസൾട്ടൻ്റ് ഡയബറ്റോളജി & എൻഡോക്രൈനോളജി ഡോ.ഹൃദിഷ് നാരായൺ ചക്രവർത്തി പറഞ്ഞു.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ പഞ്ചസാര ചേർക്കരുതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നുണ്ട്. 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ അവരുടെ ദൈനംദിന ഊർജ്ജ ഉപഭോഗത്തിൻ്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ മധുരം ഉപയോഗിക്കാൻ പാടുള്ളൂവെന്നും അസോസിയേഷൻ നിർദ്ദേശിക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങള്‍ക്ക് മധുരം അടങ്ങിയ ആഹാരം നല്‍കരുതെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
പഞ്ചസാരയുടെ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രശ്‌നമുണ്ടാക്കുകയും അവരുടെ ഏകാഗ്രതയെയും പഠനശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്ന് ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ശിശുരോഗ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. പൂജ ഖന്ന പറഞ്ഞു.
ചെറുപ്പം മുതലേ ധാരാളം മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നതിനാൽ ഇന്ത്യയിലെ കുട്ടികളിൽ പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും വർധിക്കുന്നതായി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ശിശുരോഗ വിദഗ്ധൻ പറയുന്നു. ശ്രീകാന്ത് ദാരിസെറ്റി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്