മാലി: ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന നല്‍കാന്‍ രാജ്യത്തിന്റെ ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായ പശ്ചാത്തലത്തില്‍ മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് അഭ്യര്‍ത്ഥന.
''ഞങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സര്‍ക്കാരും ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എപ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജനങ്ങളും സര്‍ക്കാരും ഇന്ത്യക്കാര്‍ക്ക്് ഊഷ്മളമായ സ്വീകരണം നല്‍കും. ടൂറിസം മന്ത്രി എന്ന നിലയില്‍, ഇന്ത്യക്കാരോട് ദയവായി മാലിദ്വീപിന്റെ ടൂറിസത്തിന്റെ ഭാഗമാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
ജനുവരി 6 ന് ലക്ഷദ്വീപ് ദ്വീപുകളുടെ ഫോട്ടോകളും വീഡിയോയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയതായി അധികാരമേറ്റ ചൈനീസ് അനുകൂലിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ ഇന്ത്യയ്ക്കും മോദിക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ അവരുടെ റിസര്‍വേഷന്‍ റദ്ദാക്കുകയും മാലിദ്വീപ് സന്ദര്‍ശിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. മാലദ്വീപിലെ മുന്‍നിര സന്ദര്‍ശക രാജ്യമെന്ന നിലയില്‍ നിന്ന്, ജനുവരിക്ക് ശേഷം ഇന്ത്യയുടെ സ്ഥാനം ആറാം സ്ഥാനത്തേക്ക് വീണു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം കുറവുണ്ടായി.
ടൂറിസം മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, മെയ് 4 വരെ ഇന്ത്യയില്‍ നിന്ന് മൊത്തം 43,991 വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 73,785 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്