കെനിയയിലെ മൗണ്ട് എൽഗോൺ നാഷണൽ പാർക്കിലെ കിറ്റം ഗുഹ മഹാമാരിക്കു കാരണമാകുന്ന വൈറസുകളുടെ ഉറവിടമെന്ന് റിപ്പോര്‍ട്ട്. എബോള, മാർബർഗ് തുടങ്ങിയ ഏറ്റവും മാരകവും അപകടകരവുമായ വൈറസുകൾ ഈ ഗുഹയിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഈ ഗുഹ അടുത്ത പകർച്ചവ്യാധിയുടെ ഉറവിടമാകുമെന്ന് ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധർ മാർബർഗ് വൈറസിനെ അടുത്ത പകർച്ചവ്യാധിയായി കണക്കാക്കുന്നു. ഈ വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 600 അടി താഴ്ചയുള്ള ഗുഹ ആനകൾ കുഴിച്ച് വികസിപ്പിക്കുകയും രോഗം പരത്തുന്ന വവ്വാലുകളുടെ താവളമായി മാറുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്താണ് മാര്‍ബര്‍ഗ് വൈറസ് അണുബാധ?
ഹെമറാജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. രക്തസ്രാവവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ തടസവുമാണ് അനന്തരഫലം. രോഗം ബാധിച്ചാല്‍ മരണ സാധ്യത 88 ശതമാനമാണ്. ഉയര്‍ന്ന മരണനിരക്ക് കണക്കാക്കാവുന്ന മാരകരോഗമാണ് എബോള വൈറസ് കുടുംബത്തില്‍പെട്ട മാര്‍ബര്‍ഗ് വൈറസ്. അപൂര്‍വമാണെങ്കിലും പഴംതീനി വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയും മനുഷ്യ ഇടപെടലുകളിലൂടെ വ്യാപിക്കുകയും ചെയ്യുന്ന ഒന്നാണ് മാര്‍ബര്‍ഗ്.
രോഗത്തിന്‌റെ ഉയര്‍ന്ന മരണനിരക്കാണ് ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കുന്നത്.ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ സ്വാഭാവിക പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യും. കൊറോണ വൈറസ് പോലെ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെയും ടവലുകളിലൂടെയും മറ്റൊരാളിലേക്ക് രോഗം പടരുന്നു.
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മൂന്നാഴ്ച മുമ്പ് വൈറസ് രോഗിയിൽ പ്രവേശിച്ചിരിക്കാം. ആദ്യകാല ലക്ഷണങ്ങൾ മലേറിയ, എബോള എന്നിവയ്ക്ക് സമാനമാണ്. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതനുസരിച്ച്, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം, കണ്ണുകള്‍, ജനനേന്ദ്രിയം, മൂക്ക്, മോണ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം. തുടര്‍ന്ന് അവയവ പരാജയം സംഭവിക്കാം.
നിർഭാഗ്യവശാൽ ഈ വൈറസിനെതിരെ വാക്സിനോ മരുന്നുകളോ വികസിപ്പിച്ചിട്ടില്ല. മറ്റ് വൈറൽ രോഗങ്ങളിൽ നിന്ന് മാർബർഗ് വൈറസിനെ വേർതിരിച്ചറിയാൻ പ്രയാസമാണ്.
രോഗകാരികളായ പഴംതീനി വവ്വാലുകളിൽ നിന്നും അവയുടെ ഉറവിടങ്ങളിൽ നിന്നുമാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗിയുടെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ മുതലായവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം പകരാം. ഈ സ്രവങ്ങൾ വ്യാപിക്കുന്ന പ്രതലങ്ങളിലൂടെയും അണുബാധ ഉണ്ടാകാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്