ഭൂവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും ബിജെഡിക്കും എതിരെ കടന്നാക്രമണവുമായി ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ ബിജെഡി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.
ബിജെഡി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി മോദി തന്റെ പാര്‍ട്ടിയുടെ മുന്‍ സഖ്യകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചത്. ''ഒഡിയ ഭാഷയും സംസ്‌കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെ ഒഡീഷയ്ക്ക് ആവശ്യമുണ്ട്'' മോദി പറഞ്ഞു.
ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണത്തിന് മോദിയാണ് നേതൃത്വം നല്‍കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് നടത്തുന്ന തന്റെ ആദ്യ പൊതുയോഗത്തില്‍, വിഭവ സമൃദ്ധമായ ഒഡീഷയിലെ ദാരിദ്ര്യത്തിന് ബിജെഡിയെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും പതിറ്റാണ്ടുകളായി സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
'ഒഡീഷയില്‍ 50 വര്‍ഷത്തോളം കോണ്‍ഗ്രസും 25 വര്‍ഷത്തോളം ബിജെഡിയും ആയിരുന്നു ഭരണത്തില്‍. എന്നാല്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. ഫലഭൂയിഷ്ഠമായ ഭൂമിയും ധാതുസമ്പത്തും കടല്‍ത്തീരങ്ങളും ബെര്‍ഹാംപൂരിലേത് പോലെയുള്ള വ്യാപാര കേന്ദ്രവും സംസ്‌കാരവും പൈതൃകവും ഒഡീഷയിലുണ്ട്. ഒഡീഷയില്‍ എല്ലാം ഉണ്ട്, എന്നാല്‍ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരാണ്,' അദ്ദേഹം പറഞ്ഞു.
'ജൂണ്‍ 4 ന് ബിജെഡി സര്‍ക്കാര്‍ അവസാനിക്കും... ജൂണ്‍ 4 ന് ബിജെപിയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ജൂണ്‍ 10 ന് ബിജെപിയുടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഭുവനേശ്വറില്‍ നടക്കും. ഇന്ന് ഞാന്‍ ഇവിടെയുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു,' മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്