ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ പാകിസ്ഥാന് 115 റൺസിന്റെ കൂറ്റൻ തോൽവി. 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 16.2 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായി. 44 റൺസെടുത്ത അബ്ദുൾ സമദും 24 റൺസെടുത്ത ഇർഫാൻ ഖാനും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. ന്യൂസിലൻഡിനായി ജേക്കബ് ഡഫി നാലും സാക്രേ ഫോക്‌സും മൂന്നും വിക്കറ്റ് വീഴ്ത്തി. നാലാം മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര ന്യൂസിലൻഡ് 3 -1ന് സ്വന്തമാക്കി.
പരമ്പരയിലെ അവസാന ടി20 മത്സരം ബുധനാഴ്ച വെല്ലിംഗ്ടണിൽ നടക്കും. സ്‌കോർ ന്യൂസിലൻഡ് 20 ഓവറിൽ 220 / 6, പാകിസ്ഥാൻ 16.2 ഓവറിൽ 105ന് ഓൾ ഔട്ട്. 221 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം പന്തിൽ തന്നെ ഓപ്പണർ മുഹമ്മദ് ഹാരിസിനെ(2) വില്യം ഒറൂർക്കെ ബൗൾഡാക്കി. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഹസൻ നവാസിനെ(1) രണ്ടാം ഓവറിലെ ആദ്യ പന്തിൽ ജേക്കബ് ഡഫി പുറത്താക്കി. ഓവറിലെ അവസാന പന്തിൽ ക്യാപ്ടൻ സൽമാൻ ആഗയെ(1) കൂടി ഡഫി പുറത്താക്കിയതോടെ പാകിസ്ഥാൻ 93ലേക്ക് തകർന്നടിഞ്ഞു.
ഇർഫാൻ ഖാൻ പ്രതീക്ഷ നൽകിയെങ്കിലും പവർ പ്ലേയിൽ തന്നെ മടങ്ങി. ഡഫി തന്നെയാണ് ഇർഫാൻ ഖാനെയും മടക്കിയത്. ഷദാബ് ഖാനും(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ പവർപ്ലേയിൽ 42/5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാന് പിന്നീടും വിക്കറ്റുകൾ തുടരെ നഷ്ടമായി.
കുഷ്ദീൽ ഷായും(6), അബ്ബാസ് അഫ്രീദിയും(1) ഷഹീൻ അഫ്രീദിയും(6) കൂടി പിന്നാലെ വീണതോടെ പാകിസ്ഥാൻ 56/8ലേക്ക് വീണു. അബ്ദുൾ സമദിനൊപ്പം പിടിച്ചു നിന്ന ഹാരിസ് റൗഫ് പാകിസ്ഥാനെ 100 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഡഫിക്ക് മുമ്പിൽ വീണു. സമദിന്റെ പോരാട്ടമാണ് പാകിസ്ഥാനെ 100 കടത്തി വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.
20 പന്തിൽ 50 റൺസടിച്ച ഫിൻ അലനാണ് കിവീസിന്റെ ടോപ് സ്‌കോറർ. ടിം സീഫർട്ട് 22 പന്തിൽ 44 റൺസടിച്ചപ്പോൾ നായകൻ മൈക്കൽ ബ്രേസ്‌വെൽ 26 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് 27 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ അബ്രാർ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്