പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ സ്വപ്‌ന ദൂരമായ 90 മീറ്റർ കടക്കാനായില്ലെങ്കിലും ചാമ്പ്യൻപട്ടം സ്വന്തമാക്കി ജാവലിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര. 88.16 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് പാരീസിൽ നീരജ് ഒന്നാമനായത്. ആദ്യ ത്രോയിൽ 87.88 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ച ജർമ്മനിയുടെ ജൂലിയൻ വെബ്ബറാണ് രണ്ടാം സ്ഥാനം നേടിയത്.
ബ്രസീലിന്റെ മൗറീസിയോ ഡാ സിൽവയ്ക്കാണ് (86.62 മീറ്റർ) മൂന്നാം സ്ഥാനം. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പാരീസ് ഡയമണ്ട് ലീഗിൽ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യ ഏറിൽ തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ച 88.16 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞെത്തിച്ചു. രണ്ടാം ശ്രമത്തിൽ 85.10 മീറ്ററെ എറിയാനായുള്ളൂ. അടുത്ത മൂന്ന് ശ്രമങ്ങളും ഫൗളായി.
അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് എറിയാനായത്. ജൂനിയർ ലോക ചാമ്പ്യനായ ശേഷം 2017ലാണ് നീരജ് ഇതിന് മുമ്പ് പാരീസ് ഡയമണ്ട് ലീഗിൽ മത്സരിച്ചത്. അന്ന് 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തായിരുന്നു. ഡയമണ്ട് ലീഗിൽ സീസണിൽ ആദ്യമായാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്.
മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ എന്ന കടമ്പ കടന്നിരുന്നു. 90.23 മീറ്റർ ദൂരത്തേയ്ക്കാണ് ദോഹയിൽ നീരജ് ജാവലിൻ എറിഞ്ഞെത്തിച്ചത്. എന്നാൽ അവസാന ശ്രമത്തിൽ 91.06 മീറ്റർ എറിഞ്ഞ് ജൂലിയൻ വെബ്ബർ നീരജിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്ന് പോളണ്ടിൽ നടന്ന മീറ്റിലും വെബ്ബർ നീരജിനെ രണ്ടാം സ്ഥാനത്താക്കി ഒന്നാമനായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും തിരിച്ചടിക്ക് നീരജ് പാരീസിൽ വെബ്ബറിനോട് പകരം ചോദിക്കുകയായിരുന്നു.
2 വർഷത്തിന് ശേഷം ആദ്യമായാണ് നീരജ് ഒരു ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടുന്നത്. 2022ൽ ലൗസേൻ ഡയമണ്ട് ലീഗിലാണ് ഇതിന് മുമ്പ് നീരജ് ഒന്നാമനായത്. അഞ്ചാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് ഒന്നാമനാകുന്നത്. 2022ൽ സൂറിച്ചിലെ ഫൈനലിൽ നീരജ് ചാമ്പ്യനായിരുന്നു.
24ന് ചെക്ക് റിപ്പബ്ലിക്കിൽ ഒസ്ട്രാവ ഗോൾഡൻ സ്‌പൈക്കിൽ നീരജ് മത്സരിക്കും. ജൂലായ് 4ന് ബംഗളൂരുവിൽ പ്രഥമ നീരജ് ചോപ്ര ക്ലാസിക്ക് ജാവലിൻ ത്രോ പോരാട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്