മുംബൈ: രണ്ട് പതിറ്റാണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സൈന നെഹ്വാള്‍ വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത മുട്ടുവേദനയെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങള്‍ താങ്ങാന്‍ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് ഒരു പോഡ്കാസ്റ്റിലൂടെ അവര്‍ വ്യക്തമാക്കി.
'എന്റേതായ നിബന്ധനകളിലാണ് ഞാന്‍ ഈ കായികരംഗത്തേക്ക് വന്നതും ഇപ്പോള്‍ പോകുന്നതും. അതുകൊണ്ട് തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി,' - സൈന പറഞ്ഞു.
തന്റെ മുട്ടിലെ തരുണാസ്ഥി (കാര്‍ട്ടിലേജ്) പൂര്‍ണ്ണമായും നശിച്ചുവെന്നും തനിക്ക് ആര്‍ത്രൈറ്റിസ് (വാതം) ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ ഒരു ദിവസം എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ കഠിനമായി പരിശീലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും മുട്ട് വീര്‍ക്കുകയും പിന്നീട് പരിശീലനം തുടരാന്‍ പറ്റാത്ത അവസ്ഥയാവുകയും ചെയ്യും.
2023-ലെ സിംഗപ്പുര്‍ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തില്‍ പങ്കെടുത്തത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന, ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. 2016-ലെ റിയോ ഒളിമ്പിക്‌സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറില്‍ വലിയ ആഘാതമായത്. അതിന് ശേഷം 2017-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2018-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടി താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എങ്കിലും മുട്ടിലെ അസുഖം വീണ്ടും വീണ്ടും വേട്ടയാടിയതോടെ കളി തുടരുക എന്നത് അസാധ്യമായി മാറിയതാണ് വിരമിക്കലിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
