ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിലും തോറ്റ് പാകിസ്ഥാൻ. അവസാന മത്സരത്തിൽ 11 റൺസ് വിജയവുമായി ബംഗ്ലാദേശ് പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടിയപ്പോൾ പാകിസ്ഥാന്റെ മറുപടി 50 ഓവറിൽ 279 റൺസിൽ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിൽ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ സൽമാൻ അലി ആഗ സെഞ്ച്വറി നേടിയിട്ടും പാകിസ്ഥാന്റെ തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.
വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 82ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് തകർച്ചയെ നേരിട്ട ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ അവസാന ഓവറുകളിൽ സമ്മർദ്ദത്തെ അതിജീവിച്ച ബംഗ്ലാദേശ് മത്സരവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ഓപ്പണർമാരായ സഹിബ്‌സദാ ഫർഹാൻ 6(5), മാസ് സദാഖത് 6(5), ഗസി ഗോരി 29(39), മുഹമ്മദ് റിസ്‌വാൻ 4(4), അബ്ദുൾ സമദ് 34(45) എന്നിവർ 17.4 ഓവർ പിന്നിട്ടപ്പോൾ പവിലിയനിലേക്ക് മടങ്ങി. ആറാം വിക്കറ്റിൽ സൽമാൻ അലി 106(98), സാദ് മസൂദ് 38(44) എന്നിവർ 79 റൺസ് കൂട്ടിച്ചേർത്തു.
ഫഹീം അഷ്‌റഫ് 9(20) കൂടി പുറത്തായതോടെ സ്‌കോർ 209ന് ഏഴ് എന്ന നിലയിലായിരുന്നു. എട്ടാം വിക്കറ്റിൽ നായകൻ ഷഹീൻ ഷാ അഫ്രീദി 37(38), സൽമാനൊപ്പം 52(49) റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് പ്രതീക്ഷ നൽകി. എന്നാൽ 48-ാം ഓവറിൽ സൽമാൻ പുറത്തായതോടെ പ്രതീക്ഷ മങ്ങി. അവസാന പന്തിൽ ആണ് അഫ്രീദി പുറത്തായത്. ഹാരിസ് റൗഫ് 1(2) റൺസ് നേടി. ബംഗ്ലാദേശിനായി താസ്‌കിൻ അഹമ്മദ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുസ്താഫിസുർ റഹ്മാന് മൂന്നും, നഹീദ് റാണ രണ്ടും വിക്കറ്റുകൾ നേടിയപ്പോൾ റിഷാദ് ഹൊസൈന് ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയ ഓപ്പണർ തൻസീദ് ഹസൻ തമീം 107(107) ആണ് ടോപ് സ്‌കോറർ. ലിറ്റൺ ദാസ് 41(51), സെയ്ഫ് ഹസൻ 36(55), നജ്മുൽ ഹൊസൈൻ ഷാന്റോ 27(34), തൗഹിദ് ഹൃദോയ് 48*(44) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ലോകകപ്പിൽ സെമി പോലും കാണാതെ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിനോടും പരമ്പര തോറ്റതോടെ കടുത്ത വിമർശനമാണ് ടീമിനെതിരെ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
