കറാച്ചി: 2017ൽ പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയ നായകൻ സർഫ്രാസ് അഹമ്മദ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ സർഫ്രാസ് 2023 ഡിസംബറിൽ പെർത്തിൽ ഓസീസിന് എതിരായ ടെസ്റ്റിലാണ് അവസാനമായി പാകിസ്ഥാന്റെ കുപ്പായമണിഞ്ഞത്. ഇമ്രാൻ ഖാന് ശേഷം ഒരു ഏകദിന ഐ.സി.സി ടൂർണമെന്റിൽ കിരീടമുയർത്തിയ ഏക പാകിസ്ഥാൻ നായകനാണ് 39കാരനായ സർഫ്രാസ്.
ഔദ്യോഗിക വിരമിക്കലോടെ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ചീഫ് കോച്ചായി സർഫ്രാസിനെ നിയമിച്ചേക്കും. താത്കാലിക കോച്ചായിരുന്ന അസ്ഹർ മഹ്മൂദിനെ കഴിഞ്ഞ വർഷം പുറത്താക്കിയ ശേഷം ടെസ്റ്റ് ടീമിന് പരിശീലകനെ നിശ്ചയിച്ചിട്ടില്ല. അടുത്തിടെ സർഫ്രാസിനെ സെലക്ഷൻ കമ്മറ്റി അംഗമാക്കുകയും അണ്ടർ 19 ടീം മാനേജരാക്കുകയും ചെയ്തിരുന്നു.
54 ടെസ്റ്റുകളിൽ നിന്ന് നാലു സെഞ്ച്വറികളും 21 അർദ്ധസെഞ്ച്വറകളുമടക്കം 3031 റൺസ് നേടിയിട്ടുണ്ട്. 160 ക്യാച്ചുകളും 22 സ്റ്റംപിംഗുകളും.
2010ൽ ഓസീസിനെതിരെ ഹൊബാർട്ടിൽ ടെസ്റ്റ് അരങ്ങേറ്റം. 2023ൽ ഓസീസിനെതിരെ പെർത്തിൽ അവസാന ടെസ്റ്റ്.
117 ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും 17 അർദ്ധസെഞ്ച്വറികളുമടക്കം 2315 റൺസ്. 119 ക്യാച്ചുകളും 24 സ്റ്റംപിംഗുകളും.
2007ൽ ഇന്ത്യയ്ക്ക് എതിരെ ജയ്പുരിൽ ഏകദിന അരങ്ങേറ്റം. 2021ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനിൽ അവസാന ഏകദിനം.
61 ട്വന്റി20കളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 818 റൺസ്. 36 ക്യാച്ചുകളും 10 സ്റ്റംപിംഗുകളും.
2010 ഫെബ്രുവരിയിൽ ഇംഗ്‌ളണ്ടിന് എതിരെ ദുബായ്‌യിൽ ട്വന്റി20 അരങ്ങേറ്റം. 2021 നവംബറിൽ മിർപുരിൽ ബംഗ്‌ളാദേശിനെതിരെ അവസാന ട്വന്റി20.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
