ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള ഐ.സി.സി നോമിനേഷനുകൾ പ്രഖ്യാപിച്ചു. ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസൺ അടക്കം കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഒരു താരത്തിന് പോലും ഇത്തവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.
ലോകകപ്പിലെ ടോപ് സ്‌കോററായ പാകിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്‌സ്, യുഎസ്എയുടെ പേസ് ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക് എന്നിവരാണ് പുരുഷ വിഭാഗത്തിൽ ഫെബ്രുവരിയിലെ താരമാകാനുള്ള നോമിനേഷൻ നേടിയ താരങ്ങൾ. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് മൂന്ന് താരങ്ങളെയും നോമിനേഷനിലേക്ക് എത്തിച്ചത്. ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് 160.25 സ്‌ട്രൈക്ക് റേറ്റിൽ 383 റൺസാണ് സാഹിബ്‌സാദ ഫർഹാൻ അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലിയുടെ ഒരു ലോകകപ്പിലെ കൂടുതൽ റൺസ് എന്ന റെക്കോർഡ് ഫർഹാൻ മറികടന്നു. ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരം എന്ന നേട്ടവും ഫർഹാൻ സ്വന്തമാക്കി.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വിൽ ജാക്‌സ് ആണ് നോമിനേഷൻ നേടിയ മറ്റൊരു താരം. ലോകകപ്പിൽ വിൽ ജാക്‌സ്, 192 റൺസും 11 വിക്കറ്റുകളും നേടി ഓൾ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു. ലോകകപ്പിൽ അമേരിക്കക്കായി തിളങ്ങിയ പേസർ ഷാഡ്‌ലി വാൻ ഷാൽക്വിക് ആണ് പ്ലേയർ ഓഫ് ദി മന്ത് നോമിനേഷൻ ലഭിച്ച താരങ്ങളിലെ സർപ്രൈസ് ചോയ്‌സ്. ഇന്ത്യക്കെതിരായ മത്സരത്തിൽ നാലു വിക്കറ്റെടുത്ത ഷാൽക്വിക് പാകിസ്ഥാനും എതിരെയും മികവ് കാട്ടി. അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടും ലോകകപ്പിൽ 13 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമതെത്താനും ഷാൽക്വിക്കിനായി.
വനിതകളുടെ പട്ടികയിൽ ഇന്ത്യൻ താരം അരുന്ധതി റെഡ്ഡി ഇടംപിടിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച ബൗളിംഗ് പ്രകടനമാണ് അരുന്ധതിയെ പട്ടികയിൽ എത്തിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലായിരുന്നു താരം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 171 റൺസ് നേടി ലങ്കൻ വിജയത്തിൽ മുഖ്യപങ്കുവഹിച്ച ശ്രീലങ്കയുടെ ഹർഷിത സമരവിക്രമ ആണ് വനിതകളുടെ പട്ടികയിലെ മറ്റൊരു താരം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ പാക് ക്യാപ്ടൻ ഫാത്തിമ സനയും വനിതകളുടെ നോമിനേഷൻ ലഭിച്ച മൂന്ന് താരങ്ങളുടെ പട്ടികയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
