ന്യൂഡല്‍ഹി: തിയേറ്ററുകളിലെ മള്‍ട്ടി പ്ലക്‌സ് ശൃംഖലകള്‍ ഈടാക്കുന്ന അമിതമായ ഭക്ഷണ-പാനീയ നിരക്കുകള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ടിവിയുടെ 'സമ്മിറ്റ് 2026' വേദിയിലാണ് സാധാരണക്കാരായ പ്രേക്ഷകരുടെ വലിയൊരു പരാതി താരം ഉന്നയിച്ചത്. അല്‍പ്പം സരസമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചതെങ്കിലും, സോഷ്യല്‍ മീഡിയയിലും സിനിമാ പ്രേമികള്‍ക്കിടയിലും ചര്‍ച്ചകള്‍ക്ക് ഇത് വഴി തുറന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോഴും മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ വിനോദോപാധി സിനിമ തന്നെയാണ്. നമ്മള്‍ കുടുംബവുമായി ഒന്നിച്ച് സിനിമയ്ക്ക് പോകുന്നു, അത് കഴിഞ്ഞ് അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അതൊരു മികച്ച സാമൂഹ്യ പ്രക്രിയ കൂടിയാണ്. എന്നാല്‍ തിയേറ്ററുകളിലെ പോപ്കോണ്‍, കൂള്‍ ഡ്രിങ്‌സ് നിരക്കുകള്‍ അല്‍പ്പം കുറച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ മികച്ച അനുഭവമായിരിക്കുമെന്നും രാം ചരണ്‍ പറഞ്ഞു. തിയേറ്ററുകളിലെ അമിത നിരക്കുകള്‍ കാരണം പല കുടുംബങ്ങളും സിനിമ കാണാന്‍ വരാന്‍ മടിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡിന് ശേഷം ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്നത് കുറഞ്ഞുവെന്ന ആശങ്കകളെ രാം ചരണ്‍ തള്ളിക്കളഞ്ഞു. കെ.ജി.എഫ്, പുഷ്പ 2, കാന്താര, ആര്‍.ആര്‍.ആര്‍ തുടങ്ങിയ മികച്ച സിനിമകള്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ ഒടിടിയില്‍ കണ്ട ബോളിവുഡ് ചിത്രം ധുരന്ധര്‍ എന്ന സിനിമയെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും രാം ചരണ്‍ പ്രശംസിച്ചു. ആദിത്യ ധര്‍ സംവിധാനം ചെയ്ത്, രണ്‍വീര്‍ സിങ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ആക്ഷന്‍-സ്‌പൈ ത്രില്ലര്‍ ചിത്രം അതിശയകരവും അസാധാരണവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സിനിമകളുടെ വന്‍ കളക്ഷനെക്കുറിച്ച് സംസാരിക്കവെ, പണത്തിന്റെ കണക്കുകളേക്കാള്‍ എത്രയധികം പ്രേക്ഷകര്‍ തിയേറ്ററിലെത്തി ആ ചിത്രം കണ്ടുവെന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഫസ്റ്റ് പോലുള്ള ദേശീയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെന്നത് വലിയൊരു ജനവിഭാഗത്തെ ഒരുമിപ്പിക്കുന്ന മികച്ച മാധ്യമമാണെന്നും, വ്യത്യാസങ്ങളില്ലാതെ എല്ലാ ഭാഷാ ചിത്രങ്ങളും ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് താരം സംഭാഷണം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
