ഡൽഹി: രാജ്യത്ത് ലഹരി കേസുകളുടെ എണ്ണം വർധിക്കുകയും വിചാരണകൾ നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേക എൻ.ഡി.പി.എസ് (NDPS) കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്ത് നിലവിൽ 3.96 ലക്ഷം ലഹരി കേസുകളാണ് തീർപ്പാകാതെ കിടക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
22 സംസ്ഥാനങ്ങളിൽ ഇനിയും ആവശ്യത്തിന് പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ സ്ഥാപിക്കാനുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ലഹരി കേസുകൾ ഏറ്റവും കൂടുതൽ കെട്ടിക്കിടക്കുന്നത് പഞ്ചാബിലാണ്. സംസ്ഥാനത്ത് 60,000 കേസുകൾ തീർപ്പാകാതെ കിടക്കുമ്പോഴും ഒരു പ്രത്യേക എൻ.ഡി.പി.എസ് കോടതിയും നിലവിലില്ല.
ലഹരി കേസുകളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് 50,000 കേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒമ്പത് പ്രത്യേക കോടതികൾ വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ രണ്ട് പ്രത്യേക കോടതികൾ മാത്രമാണ് കേരളത്തിലുള്ളത്.
കേസുകളുടെ എണ്ണത്തിൽ ഒഡീഷ മൂന്നാം സ്ഥാനത്തും തമിഴ്നാടും കർണാടകയും തുടർന്ന് നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്. രാജ്യത്താകെ നിലവിൽ 65 പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ലഹരി കേസുകളിലെ വിചാരണ വൈകുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ ഇടപെടൽ. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കൂടുതൽ ലഹരി കേസുകൾ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി രജിസ്ട്രാർമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (NCB) ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2004 മുതൽ 2014 വരെ 1.73 ലക്ഷം ലഹരി കേസുകളിലായി 1.95 ലക്ഷം പേരെ അറസ്റ്റ് ചെയ്തപ്പോൾ, 2014 മുതൽ 2026 വരെ 8.75 ലക്ഷം കേസുകളിലായി 10.97 ലക്ഷം അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികളുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
