കോട്ടയം: ജില്ലയിൽ രാത്രി മുതൽ ശക്തമായ മഴ തുടരുന്നതിനിടെ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. കോട്ടയം–കുമരകം–വൈക്കം റോഡിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി ബാധിച്ചു. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അർധരാത്രി മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നിലനിൽക്കുന്നത്.
അതേസമയം, പത്തനംതിട്ട ജില്ലയിൽ പ്രളയഭീഷണി രൂക്ഷമായി തുടരുകയാണ്. റാന്നിയും ആറന്മുളയും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായതോടെ പമ്പയോര പ്രദേശങ്ങളിൽ ആശങ്ക വർധിച്ചു. മൂഴിയാർ ഡാം ഏത് സമയത്തും തുറക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശബരിമലയിലേക്ക് ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.
അപ്പർ കുട്ടനാടും വ്യാപകമായി വെള്ളത്തിനടിയിലായി. കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കോഴഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് പ്രഖ്യാപനങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
