മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ റൂബൻ അമോറിമിനെ ക്ലബ്ബ് ഔദ്യോഗികമായി പുറത്താക്കി. 14 മാസത്തെ തന്റെ ഓൾഡ് ട്രാഫോർഡ് കരിയറിനാണ് ഇതോടെ അന്ത്യമായത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ അമോറിം നടത്തിയ രൂക്ഷമായ പരാമർശങ്ങളാണ് ഈ പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.
സീസണിന്റെ ബാക്കി ഭാഗങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു.
മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് ഘടനയെയും ട്രാൻസ്ഫർ നയങ്ങളെയും അമോറിം പരസ്യമായി വിമർശിച്ചിരുന്നു. 'ഞാൻ വെറുമൊരു കോച്ച് ആകാനല്ല, മറിച്ച് ക്ലബ്ബിന്റെ പൂർണ്ണ നിയന്ത്രണമുള്ള മാനേജർ ആകാനാണ് വന്നത്' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി.
വോൾവ്‌സിനോടും ലീഡ്‌സിനോടും തുടർച്ചയായി സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ് ടീം. അമോറിമിന് പകരമായി മുൻ യുണൈറ്റഡ് താരം ഡാരൻ ഫ്‌ളെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്തുന്നത് വരെ ഫ്‌ളെച്ചർക്കായിരിക്കും ടീമിന്റെ ചുമതല. സർ അലക്‌സ് ഫെർഗൂസണ് ശേഷം യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങൾ ആരാധകരെ വലിയ ആശങ്കയിലാക്കുന്നുണ്ട്. ക്ലബ്ബിന്റെ ദീർഘകാല കാഴ്ചപ്പാടും പരിശീലകന്റെ തീരുമാനങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അമോറിമിനും വിനയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
