ലോകകപ്പ് ഫുട്‌ബോൾ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന സ്‌പെയിൻ ക്യാമ്പിൽ വലിയ ആശങ്ക പരത്തി യുവതാരം ലാമിൻ യമാലിന്റെ പരിക്ക്. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പ്രധാന പരിശീലന സെഷനിൽ ബാഴ്‌സലോണയുടെ ഈ കൗമാര താരം പങ്കെടുത്തില്ല.
ഇടത് തുടയിൽ ബാൻഡേജ് ധരിച്ചാണ് യമാൽ മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്.
ഇതിന്റെ വീഡിയോ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. സെമിഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയ ശേഷമുള്ള സ്‌പെയിനിന്റെ ആദ്യ പ്രധാന പരിശീലന സെഷനുകളിൽ ഒന്നായിരുന്നു അത്. ടീമിനൊടൊപ്പമുള്ള പരിശീലനത്തിൽ നിന്ന് മാറി ചെറിയ രീതിയിലുള്ള പരിശീലനങ്ങളിൽ മാത്രമാണ് താരം ഏർപ്പെട്ടത്.
ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിന്റെ 22-ാം മിനിറ്റിൽ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡീഗ്‌നെ പെനാൽറ്റി ബോക്‌സിൽ വെച്ച് യമാലിനെ ഫൗൾ ചെയ്തിരുന്നു. ഇതാണ് പരിക്കിന് കാരണം. ഇതിൽ നിന്ന് ലഭിച്ച പെനാൽറ്റി മിഖേൽ ഒയാർസബാൽ ഗോളാക്കി മാറ്റുകയും ചെയ്തു.
മത്സരത്തിലുടനീളം 19കാരനായ യമാൽ കളിച്ചെങ്കിലും, ശേഷം വേദന കഠിനമാവുകയായിരുന്നു. ഡാലസിലെ ടീം ഹോട്ടലിൽ വെച്ച് മെഡിക്കൽ സംഘം താരത്തിന് ആവശ്യമായ ചികിത്സ നൽകി വരികയാണ്. എങ്കിലും വലിയ ആശങ്കയ്ക്ക് വകയില്ലെന്നാണ് സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കുന്നത്.
അർജന്റീനക്കെതിരെ താരത്തിന് ബൂട്ടുകെട്ടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ലയണൽ മെസ്സിയും ലാമിൻ യമാലും അന്താരാഷ്ട്ര വേദിയിൽ നേർക്കുനേർ വരുന്ന ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം യമാലിനൊപ്പം സ്പാനിഷ് റൈറ്റ് ബാക്ക് പെഡ്രോ പോറോയും തനിച്ചാണ് പരിശീലനം നടത്തിയത്.
പോറോയ്ക്ക് പേശീവലിവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ പരിക്കും ഗുരുതരമല്ല. ഫൈനിലിൽ മുഴുവൻ സ്‌ക്വാഡും തനിക്ക് ലഭ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യപരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ.
ഇരുതാരങ്ങളുടെയും കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ ഫൈനലിന് തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
