ദക്ഷിണേഷ്യൻ ഫുട്‌ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങൾക്ക് വീണ്ടും വേദിയൊരുങ്ങുന്നു. 2026 സാഫ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഇടംപിടിച്ചിരിക്കുന്നത്.
പാകിസ്താനും മാലിദ്വീപുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഭൂട്ടാനിലെ തിംഫുവിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകളെ നിശ്ചയിച്ചത്. പത്താം തവണയും കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് അനുകൂലമായ ഗ്രൂപ്പായാണിത് വിലയിരുത്തപ്പെടുന്നത്.
സാഫ് ചാമ്പ്യൻഷിപ്പിന്റെ 15-ാമത് പതിപ്പിന് ബംഗ്ലാദേശിലെ ധാക്കയാണ് വേദിയാകുന്നത്. നവംബർ 4 മുതൽ 17 വരെയാണ് ടൂർണമെന്റ്. നവംബർ 5ന് പാകിസ്താനെതിരെയുള്ള ആവേശപ്പോരാട്ടത്തോടെയാണ് ഇന്ത്യയ്ക്ക് തുടക്കം. തുടർന്ന് നവംബർ 11ന് ഇന്ത്യ മാലിദ്വീപിനെ നേരിടും. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒമ്പത് തവണ കിരീടം ചൂടിയ ഏറ്റവും വിജയകരമായ ടീമാണ് ഇന്ത്യ.
ആതിഥേയരായ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. സെപ്തംബർ 1നകം നേപ്പാൾ ഫുട്‌ബോൾ അസോസിയേഷന് മേലുള്ള വിലക്ക് ഫിഫ നീക്കുകയാണെങ്കിൽ നേപ്പാളും ഗ്രൂപ്പ് എയിൽ കളിക്കും. വിലക്ക് നീങ്ങിയില്ലെങ്കിൽ ഏഴ് ടീമുകൾക്ക് പകരം ആറ് ടീമുകളുമായി ടൂർണമെന്റ് മുന്നോട്ട് പോകും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയും, ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയും സെമിയിൽ നേരിടും. നവംബർ 14നാണ് സെമിഫൈനൽ മൽസരങ്ങൾ. കലാശപ്പോരാട്ടം നവംബർ 17ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
