ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസുകളില്‍ വിധി പ്രസ്താവിക്കുമ്പോള്‍ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളില്‍ നിന്ന് ലിംഗപരമായ സ്ഥിരംമാതൃകകളും സദാചാരപരമായ നിരീക്ഷണങ്ങളും ഒഴിവാക്കണമെന്ന് ജഡ്ജിമാരോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ കൂടുതല്‍ ആലോചനാ പൂര്‍ണ്ണവും അതിജീവിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി.
അതീവ ശ്രദ്ധയും അനുകമ്പയും എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് രാജ്യത്തുടനീളമുള്ള 125 വിചാരണ കോടതി വിധിന്യായങ്ങള്‍ പരിശോധിച്ച ശേഷമാണ് തയ്യാറാക്കിയത്. പ്രോസിക്യൂട്രിക്സ്, അബലയായ സ്ത്രീ, പാതിവ്രത്യം നഷ്ടപ്പെട്ടു, മാനം കവര്‍ന്നു തുടങ്ങിയ പുരുഷാധിപത്യപരമായ വാര്‍പ്പുമാതൃകകളില്‍ അധിഷ്ഠിതമായ പ്രയോഗങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. ഇത്തരം വാക്കുകള്‍ അതിജീവിച്ചവരെ വീണ്ടും മാനസികമായി തളര്‍ത്തുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതിന് പകരം ഇര, അതിജീവിച്ചവര്‍, പരാതിക്കാരി, ലൈംഗികാതിക്രമം, സ്വശരീരത്തിലുള്ള പരമാധികാരം തുടങ്ങിയ നിഷ്പക്ഷവും നിയമപരമായി കൃത്യവുമായ പദങ്ങള്‍ ഉപയോഗിക്കണം.
കുറ്റകൃത്യങ്ങളെ കാമം മൂലം നടക്കുന്ന പ്രവൃത്തികളായോ അവിഹിത ബന്ധങ്ങളായോ ചിത്രീകരിക്കുന്നത് കുറ്റവാളികളുടെ പ്രവൃത്തിയെ സ്വാഭാവികവല്‍ക്കരിക്കാനും അതിക്രമത്തിന്റെ ഗൗരവം കുറയ്ക്കാനും ഇടയാക്കും. അതിനാല്‍ സദാചാരപരമായ വിധികള്‍ക്ക് പകരം ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും സ്വന്തം ശരീരത്തിലുള്ള പരമാധികാരത്തിനും ഊന്നല്‍ നല്‍കുന്ന ഭാഷ വേണം ജഡ്ജിമാര്‍ ഉപയോഗിക്കാന്‍. സമ്മതമില്ലാതെ നടത്തുന്ന അതിക്രമങ്ങളെയോ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കേസുകളെയോ ശാരീരിക ബന്ധം എന്ന് വിശേഷിപ്പിക്കരുത്. പകരം ബലാത്സംഗം അല്ലെങ്കില്‍ ലൈംഗികാതിക്രമം എന്നീ നിയമപദങ്ങള്‍ തന്നെ ഉപയോഗിക്കണം.
അതിജീവിച്ച വ്യക്തി പരാതി നല്‍കാന്‍ വൈകിയതുകൊണ്ടോ, ശാരീരികമായി പ്രതിരോധിക്കാത്തതുകൊണ്ടോ, ശരീരത്തില്‍ മുറിവുകള്‍ ഇല്ലാത്തതുകൊണ്ടോ മാത്രം അവര്‍ക്കെതിരെ തെറ്റായ നിഗമനങ്ങളില്‍ എത്തുന്ന രീതി അവസാനിപ്പിക്കണം. ആഘാതങ്ങളോട് ഓരോ വ്യക്തിയും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത് എന്നതിനാല്‍ പരിക്കുകളുടെ അഭാവത്തെ സമ്മതമായി കണക്കാക്കരുത്. കോടതിമുറികളിലെ ക്രോസ് വിസ്താര വേളയില്‍ ഇരകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പൂര്‍ണ്ണമായും തടയണം. അതിജീവിച്ച വ്യക്തിയുടെ വസ്ത്രധാരണത്തെയോ ലൈംഗിക ചരിത്രത്തെയോ മുന്‍നിര്‍ത്തി അവരെ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോടതിമുറികളില്‍ അതിജീവിച്ചവര്‍ക്ക് സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ജഡ്ജിമാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇന്‍-ക്യാമറ നടപടികള്‍, സാക്ഷി സംരക്ഷണം, വിചാരണയ്ക്ക് മുമ്പുള്ള കൗണ്‍സിലിങ്, സൗജന്യ നിയമസഹായം എന്നിവ ലഭ്യമാക്കാന്‍ സ്വമേധയാ നടപടി സ്വീകരിക്കണം. ഇരകളെയും ദുര്‍ബലരായ സാക്ഷികളെയും പ്രതികളില്‍ നിന്നുള്ള ഭയപ്പെടുത്തലുകളില്‍ നിന്ന് സംരക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. ജുഡീഷ്യറിയില്‍ അനുകമ്പയും ശ്രദ്ധയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2026 ഫെബ്രുവരി 10-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
