ചെന്നൈ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്നും നിയമപരമായി പോരാടുമെന്നും അദ്ദേഹം പ്രതികരിച്ചു.
കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്കിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശത്തിന്റെ പേരിലാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയിലായിരുന്നു നടപടി.
"തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും കർഷകരെ വഞ്ചിക്കരുതെന്നും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഞാൻ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ ഞാൻ പറയാത്ത ഒരു ഭാഗം മുറിച്ചുമാറ്റി പ്രചരിപ്പിക്കുകയായിരുന്നു. ടിവികെ രൂപീകരിച്ചതുമുതൽ വ്യാജ കേസുകളും വ്യാജ പ്രചാരണങ്ങളുമാണ് നടത്തുന്നത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഈ കേസിനെ നിയമപരമായി നേരിടും," ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും ടിവികെ സർക്കാരിന് സാമാന്യബുദ്ധി പോലും ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
ചെന്നൈയിലെ നീലങ്കരയിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചത്. ഉദയനിധിയെ കൊണ്ടുപോകുന്ന പൊലീസ് വാഹനം തടയാൻ ഡിഎംകെ പ്രവർത്തകർ ശ്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തഞ്ചാവൂരിൽ നടന്ന പ്രതിഷേധയോഗത്തിൽ കാവേരി നദീജല പ്രശ്നവും കർഷകരുടെ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനിടെയാണ് വിവാദത്തിന് വഴിവെച്ച സംഭവം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുകയാണെന്നും, ഡിഎംകെക്കെതിരെ കേസെടുക്കുന്നതാണ് സർക്കാരിന്റെ പ്രധാന ജോലിയെന്നും ഉദയനിധി ആരോപിച്ചതിന് പിന്നാലെ സദസിൽ നിന്ന് പ്രവർത്തകർ "തൃഷ... തൃഷ..." എന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഉദയനിധി നടത്തിയ പരാമർശമാണ് പിന്നീട് വിവാദത്തിനും കേസിനും കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
