ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ മുൻ നായകൻ രോഹിത് ശർമ്മയുടെ ഭാവിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറെ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കർക്ക് പകരം മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ഭാരതീയ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് (ബി.സി.സി.ഐ) നിയമിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മൺ.
ചീഫ് സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി പൂർത്തിയായെങ്കിലും ബോർഡ് ഇത് മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരുന്നു. അടുത്ത ഏകദിന ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും രോഹിത് ശർമ്മയെ ടീമിൽ നിന്ന് പുറത്താക്കാൻ നടത്തിയ നീക്കങ്ങളും തുടർന്നുണ്ടായ തർക്കങ്ങളുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റും സെലക്ഷൻ കമ്മിറ്റിയും ചേർന്ന് രോഹിതിനെ വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്ന രോഹിത് മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെയും മാനേജ്‌മെന്റിന്റെയും കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബോർഡ് സെക്രട്ടറി ദേവജിത് സൈകിയ സെലക്ടർമാരോട് ആലോചിക്കാതെ രോഹിതിന് പരസ്യ പിന്തുണയുമായി രംഗത്തെത്തി. രോഹിത് ഇപ്പോഴും ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും സൈകിയ വ്യക്തമാക്കിയതോടെ ബോർഡും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ഭിന്നത പരസ്യമായി.
ഇതിനുപുറമെ, അയർലൻഡിലും ഇംഗ്ലണ്ടിലും നേരിട്ട തിരിച്ചടികളെക്കുറിച്ചുള്ള അവലോകന യോഗം നടത്താതെ ടീം ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെട്ടതും ബോർഡിനുള്ളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ബോർഡ് നേതൃത്വത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് അഗാർക്കർക്ക് പകരം വി.വി.എസ് ലക്ഷ്മണെ ചുമതലയേൽപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
