ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാക് സർക്കാരിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ സൽമാൻ അലി ആഗ. ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും ഫെബ്രുവരി 15 ന് നിശ്ചയിച്ച ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നുമായിരുന്നു പാക് സർക്കാരിന്റെ പ്രഖ്യാപനം.
പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സൽമാൻ അലി ആഗയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. പാക് സർക്കാരിന്റെ നിലപാടിൽ പ്രതികരണം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ,
'ഞങ്ങൾ ലോകകപ്പിൽ പങ്കെടുക്കും. ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കണമെന്നത് ഞങ്ങളുടെ തീരുമാനമല്ല, അതിനാൽ ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ സർക്കാരും പി.സി.ബിയും എന്ത് പറയുന്നോ അത് മാത്രമേ ചെയ്യാൻ കഴിയൂ'. ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20 മത്സരത്തിനു ശേഷമായിരുന്നു പാക് ക്യാപ്ടന്റെ പ്രതികരണം.
ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അവസാന തീരുമാനം പാക് സർക്കാരിന്റേതായിരിക്കുമെന്നായിരുന്നു പി.സി.ബി ചെയർമാനും പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രിയുമായ മുഹ്‌സിൻ നഖ് വിയുടെ പ്രതികരണം. വിഷയത്തിൽ ജനുവരി 30 നോ ഫെബ്രുവരി 2 നോ അന്തിമ തീരുമാനം പറയുമെന്നും നഖ് വി വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ്, ഇന്ന് അന്തിമ തീരുമാനം പാകിസ്ഥാൻ അറിയിച്ചത്. ഞായറാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തീരുമാനം അറിയിച്ചത്.
ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്നത്. നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
അതേസമയം, പാകിസ്ഥാന്റെ തീരുമാനത്തിൽ ഐ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.സി.സി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. നേരത്തേ, ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ പ്രഖ്യാപനത്തോട് കടുത്ത രീതിയിലായിരുന്നു ഐ.സി.സി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
