2026 ഫിഫ ലോകകപ്പിന് യോഗ്യതനേടി ആഫ്രിക്കൻ കരുത്തരായ ഈജിപ്ത്. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഈജിപ്തിന്റെ ജയം. ആഫ്രിക്കൻ മേഖലയിൽ ഗ്രൂപ്പ് എയിൽ ഒരു മൽസരം ബാക്കി നിൽക്കെയാണ് ഈജിപ്ത് യോഗ്യത ഉറപ്പിച്ചത്. ടുണീഷ്യയും മൊറോക്കോയും നേരത്തെ യോഗ്യത നേടിയിരുന്നു. അൾജീരിയ, സെനഗൽ, ഘാന ടീമുകൾ യോഗ്യതക്കരികിലാണ്.
മൊറോക്കോയിലെ കാസബ്ലാങ്കയിൽ നടന്ന മൽസരത്തിൽ ജിബൂട്ടിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് ഈജിപ്തിന്റെ ജയം. മുഹമ്മദ് സലാഹ് ഇരട്ട ഗോൾ നേടിയപ്പോൾ, ഇബ്രാഹിം അദെലാണ് മറ്റൊരു ഗോൾ നേടിയത്. ഈ വിജയത്തോടെ ഈജിപ്ത് തങ്ങളുടെ നാലാമത്തെ ലോകകപ്പിനാണ് യോഗ്യത നേടുന്നത്. 1934, 1990, 2018 എന്നീ വർഷങ്ങളിലാണ് യോഗ്യത നേടിയിരുന്നത്. ഇതോടെ സൂപ്പർ താരം മുഹമ്മദ് സലാഹിന് 2026 ലോകകപ്പിൽ പന്തുതട്ടാം. 2022ൽ അറേബ്യൻ മണ്ണിൽ നടന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ഈജിപ്തിന് കഴിഞ്ഞിരുന്നില്ല.
എട്ടാം മിനിറ്റിൽ തന്നെ ഇബ്രാഹിമിലൂടെ ഈജിപ്ത് ലീഡെടുത്തു. സിസോ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. ആറു മിനിറ്റിനുള്ളിൽ സലാഹ് ഈജിപ്തിന്റെ ലീഡ് ഇരട്ടിയാക്കി. ഡേവിഡ് ട്രെസെഗെ നൽകിയ ത്രൂ ബോളാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് പിരിയുമ്പോൾ ഈജിപ്ത് രണ്ടുഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ നിശ്ചിത സമയം അവസാനിക്കാൻ ആറുമിനിറ്റ് ബാക്കി നിൽക്കെ 84-ാം മിനിറ്റിൽ സലാഹ് വീണ്ടും വലകുലുക്കി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ എതിരില്ലാത്ത മൂന്നുഗോളിന് ഈജിപ്ത് 2026 ലോകകപ്പിന് ടിക്കറ്റെടുത്തു.
ഗ്രൂപ്പ് ഐയിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ അഞ്ചുഗോളുകൾക്ക് തകർത്ത ഘാന യോഗ്യതക്കായി ഇനിയും കാത്തിരിക്കണം. ഒരു മൽസരം ബാക്കിനിൽക്കെ യോഗ്യതക്കായി ഒരു പോയന്റാണ് ഘാനക്കുവേണ്ടത്. ഞായറാഴ്ച കൊമോറോസിനെതിരെയാണ് ഘാനയുടെ അവസാന മൽസരം. മൽസരഫലം എന്തായാലും ഗോൾ വ്യത്യാസത്തിൽ ഘാനക്ക് യോഗ്യതക്ക് സാധ്യതയുണ്ട്. അടുത്ത വർഷം അമേരിക്കയിലും കനഡയിലും മെക്‌സിക്കോയിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ലിവർപൂളിനും ഈജിപ്ത്തിനും വേണ്ടി സലാഹിന്റെ മിന്നലാട്ടങ്ങൾ തുടരുകയാണ്. ക്ലബ്ബ് സീസണിൽ മികച്ച തുടക്കമായിരുന്നില്ലെങ്കിലും, ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ഈജിപ്ഷ്യൻ താരത്തിന് മികച്ച റെക്കോർഡാണുള്ളത്. ഒമ്പത് ഗോളുകളാണ് സലാഹ് ഈ യോഗ്യത മൽസരങ്ങളിൽ നേടിയത്. നിലവിൽ ഗ്രൂപ്പ് എയിൽ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്