ഏഷ്യാകപ്പ് ക്രിക്കറ്റിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിന്റെ പ്രധാന ജേഴ്‌സി സ്‌പോൺസർമാരായ ഡ്രീം ഇലവന്റെ പിൻമാറ്റം.
പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പുതിയ നിയമനിർമാണത്തെതുടർന്നാണ് ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ പ്രധാന സ്‌പോൺസർ സ്ഥാനത്തുനിന്ന് പിൻമാറിയത്. ഇതോടെ ഏഷ്യാ കപ്പിന് മുമ്പ് ടീമിന്റെ ജേഴ്‌സി സ്‌പോൺസറെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബി.സി.സി.ഐ. ഏഷ്യാകപ്പിന് മുമ്പ് ജേഴ്‌സി സ്‌പോൺസറെ കണ്ടെത്താനായില്ലെങ്കിൽ താൽക്കാലിക സ്‌പോൺസറുടെ ജേഴ്‌സിയുമായി ടൂർണമെന്റിനിറങ്ങാനും അതിനുശേഷം വിശദമായ ചർച്ചകൾക്കും ബിഡ്ഡിംഗിനും ശേഷം ജേഴ്‌സി സപോൺസറെ കണ്ടെത്താനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.
ഇന്ത്യൻ ടീമിന്റെ പ്രധാന സ്‌പോൺസർമാരാവാൻ കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈൽ രംഗത്തെ വമ്പന്മാരും ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്‌പോൺസറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്‌പോൺസർഷിപ്പ് കരാറിന് താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ ഒമ്പതിനാണ് ഏഷ്യാകപ്പ് തുടങ്ങുന്നത് എന്നതിനാൽ അതിന് മുമ്പ് പുതിയ സ്‌പോൺസറെ കണ്ടെത്തുക ബി.സി.സി.ഐയെ സംബന്ധിച്ച് പ്രയാസമാകും.
2023ലാണ് ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ പ്രധാന ജേഴ്‌സി സ്‌പോൺസറായത്. മൂന്ന് വർഷത്തേക്കായിരുന്നു കരാർ. പുതിയ നിയമം പാസാക്കിയതോടെ ഇന്ത്യൻ ടീമിന്റെ സ്‌പോൺസർഷിപ്പിൽ നിന്നും പിൻമാറുകയാണെന്ന് ഡ്രീം ഇലവൻ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല ഇന്ത്യൻ ടീമിന്റെ ജേഴ്‌സി സ്‌പോൺസർഷിപ്പ് നിയമക്കുരുക്കിൽപ്പെടുന്നത്. 2001 മുതൽ 2013വരെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോൺസർമാരായ സഹാറ ഗ്രൂപ്പിനെ സെബി സാമ്പത്തികകുറ്റങ്ങൾക്ക് വിലക്കിയതിനെത്തുടർന്ന് സപോൺസർ സ്ഥാനത്തു നിന്ന് മാറ്റേണ്ടിവന്നു.
പിന്നീട് സ്റ്റാർ സപോർട്‌സായിരുന്നു 2013 മുതൽ 2017വരെ ഇന്ത്യയുടെ പ്രധാന ജേഴ്‌സി സപോൺസർ. എന്നാൽ കോംപിറ്റേഷൻ കമ്മീഷൻ അന്വേഷണത്തെത്തുടർന്ന് അവരെയും മാറ്റാൻ ബി.സി.സി.ഐ നിർബന്ധിതരായി. പിന്നീട് ഒപ്പോ 2017 മുതൽ 2020വരെ സ്‌പോൺസർമാരായി. പിന്നീട് 2020ൽ വന്ന ബൈജൂസ് ആകട്ടെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് കടക്കെണിയിലാകുകയും ബി.സി.സി.ഐയുമായി കേസ് നടത്തുകയുമാണിപ്പോൾ. ഇതിന് പിന്നാലെയാണ് ഡ്രീം ഇലവനും സ്‌പോൺസർ സ്ഥാനത്തുനിന്ന് പിൻമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്