പാരീസ്: റൊളാംഗ് ഗാരോസിലെ കളിമൺ കോർട്ടിന്റെ പുതിയ റാണിയായി അമേരിക്കൻ താരം കോക്കോ ഗൗഫ്. കഴിഞ്ഞ രാത്രി നടന്ന വനിതാ ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ ബെലറൂസിന്റെ അര്യാന സബലേങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് കോക്കോ ചാമ്പ്യനായത്. സ്‌കോർ : 6-7(5-7), 6-2, 6-4. കോക്കോയുടെ ആദ്യ ഫ്രഞ്ച് ഓപ്പണും രണ്ടാം ഗ്രാൻസ്‌ളാം കിരീടവുമാണിത്. ആദ്യമായി ഫ്രഞ്ച് ഓപ്പൺ നേടാനുള്ള അവസരമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സബലേങ്കയ്ക്ക് നഷ്ടമായത്. ഇത് രണ്ടാം വട്ടമാണ് സബലേങ്ക ഗ്രാൻസ്‌ളാം ഫൈനലിൽ കോക്കോയോട് തോൽക്കുന്നത്.
ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ കോക്കോയുടെ കിടിലൻ തിരിച്ചുവരവിനാണ് ഫിലിപ്പ് ഷാട്രിയർ കോർട്ട് സാക്ഷ്യം വഹിച്ചത്. രണ്ട് മണിക്കൂർ 38 മിനിട്ടാണ് പോരാട്ടം നീണ്ടത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടമാണ് കണ്ടത്. വിട്ടുകൊടുക്കാതെ ഇരുവരും പോരാടിയപ്പോൾ ടൈബ്രേക്കറിൽ സെബലങ്ക സെറ്റ് സ്വന്തമാക്കി. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകളിലും ആ ആവേശം നിലനിർത്താൻ സബലേങ്കയ്ക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റ് 6-2നും മൂന്നാം സെറ്റ് 6-4 നുമാണ് കോക്കോ സ്വന്തമാക്കിയത്.
മൂന്നുവട്ടം തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ഇഗ ഷ്വാംടെക്കിനെ ഇക്കുറി സെമിയിൽ തോൽപ്പിച്ചപ്പോൾ സബലേങ്കയ്ക്ക് കിരീടപ്രതീക്ഷയുണ്ടായിരുന്നു. ഫൈനലിന്റെ ആദ്യ സെറ്റ് കഴിയുമ്പോഴും സബലേങ്കയിലായിരുന്നു ആരാധക പ്രതീക്ഷ. എന്നാൽ തുടർന്നുള്ള സെറ്റുകളിൽ കോക്കോയുടെ അതിഗംഭീര തിരിച്ചുവരവ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്