ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.
ഗ്യാലറി ടിക്കറ്റുകൾക്കുള്ള നിരക്കിലാണ് കുറവു വരുത്തിയത്. 475 ദിർഹമായിരുന്ന (ഏകദേശം 11,420 രൂപ) ഗ്യാലറി ടിക്കറ്റിന് 350 ദിർഹമായാണ് (8415 രൂപ) കുറച്ചത്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റിന് ആവശ്യക്കാരില്ലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപനക്കെത്തി നാലു മിനിറ്റിനുള്ളിൽ വിറ്റുപോയിരുന്നു.
എന്നാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റുകൾ വിൽപനക്കെത്തി 10 ദിവസമായിട്ടും വിറ്റുപോവാഞ്ഞതാണ് സംഘാടകരെ ആശങ്കയിലാഴ്ത്തിയത്. ഇന്ത്യ-പാക് മത്സരത്തിനുള്ള 50 ശതമാനം ടിക്കറ്റ് പോലും ഇപ്പോഴും വിറ്റുപോയിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടിക്കറ്റുകളുടെ ഉയർന്ന നിരക്കിന് പുറമെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ചില കോണുകളിൽ നിന്നുയർന്നിരുന്നു. ഇതും ടിക്കറ്റ് വിൽപന കുറയാൻ ഇടയാക്കിയെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി മത്സരം കളിക്കരുതെന്ന് മുൻതാരം ഹർഭജൻ സിംഗ് അടക്കം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ഏഴ് മത്സരങ്ങളുടെ പാക്കേജായി മാത്രമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ആദ്യം ബുക്ക് ചെയ്യാൻ അവസരമുണ്ടായിരുന്നത്. ഇന്ത്യ-പാക് മത്സരം ഉൾപ്പെടെ ഏഴ് മത്സരങ്ങളുടെ പാക്കേജ് ടിക്കറ്റിന് 1,400 ദിർഹം മുതലായിരുന്നു (ഏകദേശം 33,613 രൂപ) നിരക്ക്. ഈ ടിക്കറ്റ് എടുത്താൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും കാണാനാവുമായിരുന്നു.
സൂപ്പർ ഫോർ റൗണ്ടിലെ നാല് മത്സരങ്ങളും ഫൈനൽ മത്സരവും കാണാനും ഈ പാക്കേജിലൂടെ കഴിയും. ഏഴ് മത്സരങ്ങളടങ്ങിയ പാക്കേജിൽ ഉൾപ്പെടാത്ത മറ്റ് മത്സരങ്ങൾക്ക് പ്രത്യേകം ടിക്കറ്റുകൾ വാങ്ങണമായിരുന്നു. ഇത് ടിക്കറ്റ് വിൽപനയെ ബാധിച്ചതോടെയാണ് ഇന്ത്യ -പാകിസ്ഥാൻ മത്സരത്തിന് മാത്രമായുള്ള ടിക്കറ്റുകൾ പിന്നീട് ലഭ്യമാക്കിയത്.
സെപ്തംബർ ഒൻപതിന് തുടങ്ങിയ ഏഷ്യാ കപ്പിൽ 28നാണ് ഫൈനൽ പോരാട്ടം. ഞായറാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യാ -പാകിസ്ഥാൻ പോരാട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്