നിരവധി സ്ത്രീകൾക്ക് മലയാളം സിനിമാ മേഖലയിൽ നിന്ന് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത.
തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകൾക്ക്, അതിന് കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ. ഒരിക്കലും ഈ മേഖലയിൽ ആരും തുറന്ന് പറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. മലയാള സിനിമാ മേഖലയിൽ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയിൽ, സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിത്.
മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു.
മലയാളത്തിൽ മുൻപ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതാണ്. ഞാൻ ജോലി ചെയ്ത പല സെറ്റുകൾ കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാൻ കേട്ടിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.
പക്ഷേ അന്ന് അവർക്കതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം. അത് മാറുന്നു എന്നതിൽ സന്തോഷമാണെന്നും സുമലത പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്