തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും ചിത്രം വിവാദങ്ങൾക്കും വഴിവെക്കുകയാണ്. ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ വേഷവിധാനവും കഥാപാത്രത്തെ അവതരിപ്പിച്ച രീതിയുമാണ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച രീതിക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയിലുടനീളം നായികയുടെ ശരീരസൗന്ദര്യത്തിന് അമിത പ്രാധാന്യം നൽകിയെന്നും സ്ത്രീകളെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചെന്നുമാണ് വിമർശകരുടെ ആരോപണം. ഈ സാഹചര്യത്തിൽ ജാൻവി കപൂർ ഇത്തരത്തിലുള്ള അവതരണങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കേണ്ടിയിരുന്നില്ലേയെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
വിവാദങ്ങൾ ശക്തമാകുന്നതിനിടെ ജാൻവി കപൂർ മാസങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. സ്ത്രീകളുടെ ശരീരഭാഗങ്ങൾ മാത്രം കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന പ്രവണതയെ ശക്തമായി വിമർശിച്ചുകൊണ്ടായിരുന്നു അന്ന് ജാൻവി സംസാരിച്ചത്.
‘നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകുമ്പോൾ, ക്യാമറയുമായി എത്തുന്നവർ നമ്മുടെ ശരീരഭാഗങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നമ്മൾ കരുതാറില്ല. എന്നാൽ കൂടുതൽ കാഴ്ചക്കാരെയും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ട് സ്ത്രീകളുടെ ശരീരം അവരുടെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നത് വളരെ മോശമായ കാര്യമാണ്’ എന്നായിരുന്നു ജാൻവിയുടെ പ്രതികരണം.
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് അസ്വസ്ഥത തോന്നുന്ന തരത്തിലുള്ള ക്യാമറ ആംഗിളുകളോ രംഗങ്ങളോ ഉണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം അന്ന് പറഞ്ഞിരുന്നു. തുടക്കകാലത്ത് അത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ മടിയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്നുപറയാറുണ്ടെന്നും ജാൻവി വ്യക്തമാക്കിയിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ കഥാപാത്രത്തിന്റെയും സിനിമയുടെയും ആവശ്യകത കണക്കിലെടുത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
‘പെദ്ധി’യെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾക്കിടയിൽ ജാൻവി കപൂറിന്റെ ഈ പഴയ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
