ചെന്നൈ: ദളപതി വിജയിയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജനനായകൻ റിലീസിന് ഒരുങ്ങുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയിയുടെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജൂലൈ 23-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വിജയിയുടെ അവസാന സിനിമയായി കാണേണ്ടതില്ലെന്നും, അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ സിനിമയായാണ് പ്രേക്ഷകർ കാണേണ്ടതെന്നും സംവിധായകൻ എച്ച്. വിനോദ് പറഞ്ഞു.
"ഇത് വിജയ് സാറിന്റെ അവസാന ചിത്രമാണെന്ന് ആർക്കും ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയാണെന്ന് ഉറപ്പിച്ച് പറയാം. ഇത് വെറുമൊരു കൊമേഴ്‌സ്യൽ ചിത്രമല്ല. വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ടിവികെയെ പുകഴ്ത്താനോ വിജയ് സാറിനെ മഹത്വവൽക്കരിക്കാനോ വേണ്ടി ഒരുക്കിയ സിനിമയല്ല ഇത്," ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ എച്ച്. വിനോദ് പറഞ്ഞു.
സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം വളരെ സെൻസിറ്റീവും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ വിഷയങ്ങൾ ആളുകൾക്ക് പരിചിതമായിരിക്കാം. എന്നാലും സിനിമ കണ്ടുകഴിഞ്ഞാൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിത്രത്തിന്റെ ലീക്ക് പതിപ്പ് കണ്ടവരാണെങ്കിലും തിയേറ്ററിലെത്തി സിനിമയെ പിന്തുണയ്ക്കണം. കാരണം, ഈ സിനിമ ഉയർത്തുന്ന വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാകേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ പോരാടാൻ കഴിഞ്ഞില്ലെന്നും, കുട്ടികൾക്ക് സിനിമ കാണാൻ കഴിയാത്തതിൽ വിജയിക്കും നിർമാതാവിനും ആശങ്കയുണ്ടെന്നും എച്ച്. വിനോദ് കൂട്ടിച്ചേർത്തു.
റിലീസ് ദിനത്തിൽ തന്നെ മികച്ച ബോക്സ് ഓഫീസ് നേട്ടം ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
