വിഷു റിലീസ് ആയെത്തി തിയറ്ററുകളിൽ വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളിൽ ആവേശം വിതറിയിരുന്നു. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസം 100 കോടി ക്ലബിൽ ഇടം നേടി. മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്.
ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. ആവേശത്തിന്റെ വിജയത്തിൽ ഫഹദ് ഫാസിൽ പറയുന്ന മറ്റൊരു കാര്യം ശ്രദ്ധനേടുകയാണ്.
അൻവർ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിനിമയായിരുന്നു. മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ചില യാഥാർത്ഥ്യങ്ങളെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് താല്പര്യമില്ലെന്നുമാണ് സിനിമയുടെ പരാജയത്തിൽ നടൻ ഫഹദ് ഫാസിൽ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.....
'കേരളത്തിൽ മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ, കൈകാര്യം ചെയ്യുന്നതിൽ എനിക്ക് പരിമിതികളുണ്ട്. ആളുകൾക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറയേണ്ട എന്ന് തോന്നുന്നു. അവർക്ക് അതൊരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നിരിക്കണം, 'നടൻ പറഞ്ഞു.
സിനിമ പ്രേക്ഷകർക്ക് ഒരു ബോധവത്കരണം കൂടിയാണ് നടത്തിയത്. പക്ഷെ സിനിമയുടെ ഒരു പോയിന്റിൽ എന്റർടെയ്ൻമെന്റ് ഫാക്ടർ ഞങ്ങൾ ഒഴിവാക്കി. അതാണ് ട്രാൻസ് പരാജയപ്പെടാൻ കാരണമായത്. സിനിമയുടെ സെക്കൻഡ് ഹാഫിൽ വ്യത്യാസം വരുത്തിയാൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. പക്ഷെ മതവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല' എന്നും താരം പറയുന്നു.
'ഞാൻ ടൈംലൈനുള്ളിൽ ജോലി തീർക്കുന്ന ഒരു വ്യക്തിയല്ല. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്ന വ്യക്തിയല്ല. എന്നിൽ ആകാംക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു എന്ന് മാത്രം. ഞാൻ പ്രേക്ഷകരോടും പറയുന്നത് എനിക്ക് അവരോടുള്ള കമ്മിറ്റ്മെന്റ് എന്ന് പറയുന്നത് അവർക്ക് കാണാൻ കഴിയുന്ന ഒരു സിനിമ ചെയ്യാൻ ശ്രമിക്കുക എന്നതാണ്. അതല്ലാതെ ഞാൻ എന്റെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് അവർ ആശങ്കപ്പെടേണ്ട കാര്യമില്ല,' നടൻ പറഞ്ഞു.
'സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക. തിയേറ്ററിൽ ഇരിക്കുമ്പോൾ മാത്രം എന്നെ കുറിച്ച്, കഥാപാത്രത്തെ കുറിച്ച് ആലോചിക്കുക. ആളുകൾ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു ഒരു നടനെ പറ്റിയോ അയാളുടെ പെർഫോമൻസിനെ കുറിച്ചോ സംസാരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അവർ തിയേറ്ററിലോ, അതു കഴിഞ്ഞ് തിരികേ വീട്ടിലേക്ക് പോകുന്ന വഴിയോ സംസാരിച്ചോട്ടെ. ആ കഥാപാത്രത്തെയോ നടനെയോ ഉള്ളിലേക്ക് എടുക്കേണ്ട. സിനിമ അതിനപ്പുറത്തേക്കില്ല. സിനിമയ്ക്ക് ഒരു ലിമിറ്റുണ്ട്, ആ ലിമിറ്റിൽ നിർത്തുക. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്,' ഫഹദ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്