സിഡ്നി: ടി20 ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. സഹതാരം ജോര്‍ജിയ വോളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പങ്കാളി മോണിക്ക റൈറ്റ് വീണ്ടും രംഗത്തെത്തി. തനിക്കെതിരെ വഞ്ചന നടത്തിയ ആഷ്ലിയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും വിഷയത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട് വ്യക്തമാക്കണമെന്നും മോണിക്ക ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിനിധീകരിക്കാനും സമൂഹത്തിന് മാതൃകയാകാനും അവസരം ലഭിക്കുന്ന വ്യക്തികള്‍ ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്താന്‍ ബാധ്യസ്ഥരാണെന്ന് കോഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക വ്യക്തമാക്കി. ഈ വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിക്കുന്ന മൗനം ആഷ്ലിയുടെയും ജോര്‍ജിയയുടെയും പ്രവൃത്തികള്‍ക്കുള്ള പിന്തുണയാണോ എന്ന് അവര്‍ ചോദിച്ചു. ജൂനിയര്‍ സ്റ്റാഫ് അംഗവുമായി ബന്ധം പുലര്‍ത്തുന്ന ഒരാള്‍ക്ക് നേതൃസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ക്യാപ്റ്റന്‍മാരും വൈസ് ക്യാപ്റ്റന്‍മാരും കാട്ടേണ്ട മാതൃകാപരമായ പെരുമാറ്റം ആഷ്ലിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവം തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇപ്പോഴുമുള്ളത്.
മുന്‍പ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലാണ് ആഷ്‌ലിയും മോണിക്കയും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. മറ്റൊരു കളിക്കാരിയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും കളിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മോണിക്ക തന്നെ സോഷ്യല്‍ മീഡിയയിലൂടെ സത്യം തുറന്നുപറയുകയായിരുന്നു. ജോര്‍ജിയ വോളിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് ഈ താരത്തിനൊപ്പമാണ് തന്റെ പങ്കാളി എന്നെ വഞ്ചിച്ചതെന്ന് മോണിക്ക പരസ്യമായി കുറിച്ചതോടെയാണ് വിവാദം വലിയ വാര്‍ത്താപ്രാധാന്യം നേടിയത്.
നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ആഷ്‌ലിയും മോണിക്കയും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സഹതാരങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ഈ ബന്ധം തകര്‍ച്ചയിലെത്തുകയും, തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഓസ്‌ട്രേലിയന്‍ ഡ്രസ്സിംഗ് റൂമിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
