ഇംഫാല്‍: വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍, സമാധാനം തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഏതൊരു നീക്കത്തിനും തന്റെ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
മണിപ്പൂരില്‍ സംഭവിച്ചത് വലിയ ദുരന്തമാണെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അക്രമം ആരംഭിച്ചതിന് ശേഷം മണിപ്പൂരിലേക്കുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിതെന്നും എന്നാല്‍ സ്ഥിതിയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ ജില്ലകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അക്രമത്തില്‍ കുടിയിറക്കപ്പെട്ട രണ്ട് വംശീയ വിഭാഗങ്ങളില്‍ പെട്ട ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
'പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കേണ്ടതായിരുന്നു. അദ്ദേഹം മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടത് പ്രധാനമാണ്. മണിപ്പൂരില്‍ വന്ന് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... ഇത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും. പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇത് സ്ഥിതി മെച്ചപ്പെടുത്തും,'' രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്രമത്തിനിരയായ ജനങ്ങളുടെ ദുരിതങ്ങള്‍ കേള്‍ക്കാനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമാണ് താന്‍ സംസ്ഥാനത്ത് എത്തിയതെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്