തിരുവനന്തപുരം: കേന്ദ്ര കായിക വികസന പദ്ധതിയായ പ്രധാനമന്ത്രി യുവ ക്രീഡ ഓർ ഖേൽ അഭിയാൻ (പൈക്ക) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ എൻ. പ്രശാന്തിനെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ സ്പെഷ്യൽ സെക്രട്ടറിക്ക് കൈമാറാൻ കായിക മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനൊപ്പം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അടിയന്തരമായി പുനഃസംഘടിപ്പിക്കുമെന്നും കായിക വകുപ്പ് അറിയിച്ചു.
ഗ്രാമീണ മേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് 2008ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയായിരുന്നു പൈക്ക. കേരളത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചത് സംസ്ഥാന സ്പോർട്സ് കൗൺസിലായിരുന്നു. അന്നത്തെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.ആർ. രഞ്ജിത്തിനെയാണ് പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചിരുന്നത്.
പദ്ധതിയുടെ ഭാഗമായി കേരളത്തിന് കേന്ദ്ര സർക്കാർ 36.37 കോടി രൂപ അനുവദിച്ചു. ഇതിൽ 23.88 കോടി രൂപ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന പദ്ധതി നടപ്പാക്കാൻ വിനിയോഗിച്ചത്. 2014ൽ പദ്ധതി അവസാനിപ്പിച്ച ശേഷം ബാക്കിയുള്ള തുക കേന്ദ്ര സർക്കാരിന് തിരിച്ചടയ്ക്കാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ 11.91 കോടി രൂപ ഇതുവരെ കേന്ദ്ര ഫണ്ടിലേക്ക് തിരിച്ചടച്ചിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഈ തുക എവിടെയാണെന്ന കാര്യം വ്യക്തമല്ലെന്നാണ് സ്പോർട്സ് കൗൺസിൽ അറിയിച്ചിരുന്നത്.
ഇതിനെ തുടർന്ന് എം.ആർ. രഞ്ജിത്തിനെ സ്പോർട്സ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം വീണ്ടും കൗൺസിലിന്റെ ഭാഗമായിരുന്നു. തുടർന്ന് പൈക്ക പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ സ്പോർട്സ് കൗൺസിലിനും കായിക മന്ത്രിയുടെ ഓഫീസിനും ലഭിച്ചിരുന്നുവെങ്കിലും നടപടികൾ മുന്നോട്ടുപോയില്ലെന്നാണ് ആരോപണം.
ഇപ്പോഴാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ചായിരിക്കും അന്വേഷണം മുന്നോട്ടുപോകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
