പാലക്കാട്: മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി നടന്നെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സഹകരണ വകുപ്പ് മന്ത്രി എം. ലിജു. ബാങ്കിലെ ഫർണിച്ചർ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ പരിശോധനയിലും മൂല്യനിർണയത്തിലും ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രധാന പരാതി.
സഹകരണ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിന്റെ മുൻ സെക്രട്ടറിമാരുടെ വിരമിക്കൽ ചടങ്ങുകൾക്കായി പൊതുഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചെന്നും പരാതിയുണ്ട്. മുൻ സെക്രട്ടറി എം. പുരുഷോത്തമനെതിരെയാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്. നിലവിലെ സ്റ്റോക്ക് ഓഫീസറെയും ബാങ്കിലെ കൺകറന്റ് ഓഫീസറെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് പൊതുഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതെന്നാണ് പരാതിയിലെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ ഏഴ് പരാതികളാണ് സഹകരണ വകുപ്പിന് ലഭിച്ചിട്ടുള്ളത്.
ബാങ്കിൽ ഏകദേശം ഒൻപത് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. നീതി ആഹാർ സ്റ്റോറുകൾക്കായി ആവശ്യമായ സ്ഥലം വാങ്ങിയതിലും ക്രമക്കേട് നടന്നതായി പരാതിയുണ്ട്. സ്ഥലത്തിന്റെ മൂല്യം യഥാർഥത്തേക്കാൾ ഉയർത്തിക്കാട്ടിയാണ് വാങ്ങിയതെന്നും ഇതിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെന്നും ആരോപണമുണ്ട്.
പരാതികളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ചുമതല ജോയിന്റ് രജിസ്ട്രാർക്ക് നൽകി. വിഷയത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി എം. ലിജു നിർദേശം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
