പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ വീണ്ടും മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലാണ് സംഭവം. മല്ലപ്പള്ളിയിലെ മറ്റ് സെമിത്തേരികളിൽ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയതെന്നാണ് വിവരം.
പള്ളി അധികൃതർ കീഴ്‌വായ്പൂർ പൊലീസിൽ പരാതി നൽകി. നേരത്തെ നടന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്.
ഗ്രാനൈറ്റ് പണികളെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കല്ലറകളിൽ സാധാരണയായി കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികളാണ് സ്ഥാപിക്കുന്നത്. ഇവ കേടുപാടുകൾ വരുത്താതെ വേർതിരിച്ചെടുക്കാൻ പ്രത്യേക പരിചയം ആവശ്യമാണെന്നാണ് പരിസരവാസികളും പറയുന്നത്.
സെമിത്തേരിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. മോഷണം നടന്ന പ്രദേശങ്ങളിലൂടെ കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കല്ലറ നിർമാണ തൊഴിലാളികളെയും കല്ലറ നിർമാണം കരാറെടുത്ത് നടത്തുന്നവരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
മുമ്പ് മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും സമാനമായ മോഷണം നടന്നിരുന്നു. ഗ്രാനൈറ്റ് സ്ലാബുകൾ ഒരാൾക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വാഹനങ്ങളുടെ സഹായത്തോടെ മാത്രമേ ഇവ കടത്തിക്കൊണ്ടുപോകാനാകൂ എന്നതിനാൽ മോഷണത്തിന് പിന്നിൽ ഒരു സംഘമുണ്ടാകാമെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
